Split In Kerala Congress(B) : കേരള കോൺഗ്രസ് ബി പിളർന്നു; ഉഷ മോഹൻദാസ് പുതിയ അധ്യക്ഷ

By Web TeamFirst Published Dec 21, 2021, 3:53 PM IST
Highlights


രണ്ടാം പിണറായി സ‍ർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ​ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയമായി ഉണ്ടായിരുന്നു കുടുംബപ്രശ്നങ്ങളാണ്. 

കൊച്ചി: കേരള കോൺഗ്രസ് ബി പിളർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷനായി ആർ ബാലകൃഷ്ണ പിള്ളയുടെ മകൾ ഉഷാ മോഹൻദാസിനെ തെരഞ്ഞെടുത്തു. കെ ബി ഗണേഷ് കുമാറിനെ എതിർക്കുന്ന നേതാക്കൾ കൊച്ചിയിൽ യോഗം ചേർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. ഗണേഷ് കുമാർ പാർട്ടി ചെയർമാൻ ആയത് ആരുടെയും അറിവോടെയല്ല എന്നാണ്  വിമത വിഭാഗത്തിൻറെ നിലപാട്... ഗണേഷ് കുമാർ പാർലമെൻററി പാർട്ടി നേതാവായി തുടരുമെന്ന് ഉഷ മോഹൻദാസ് പറഞ്ഞു. പാർട്ടിയുടെ ബോർഡ് കോർപ്പറേഷൻ പി എസ് സി മെമ്പർ പദവികളുടെ നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണിയെ സമീപിക്കാനാണ് പുതിയ ഭാരവാഹികളുടെ നീക്കം. സംസ്ഥാന കമ്മിറ്റിയിലെ 84 അധികം പേരുടെ പിന്തുണയുണ്ടെന്നാണ്  ഉഷ മോഹൻദാസ് അവകാശവാദം. 

രണ്ടാം പിണറായി സ‍ർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ​ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയുമായി ഉണ്ടായിരുന്നു കുടുംബപ്രശ്നങ്ങളാണ്. കേരള കോൺ​ഗ്രസ് ബിയുടെ സ്ഥാപക ചെയർമാൻ ആർ.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കം മന്ത്രിസഭ രൂപീകരണ ചർച്ചയിൽ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുൻപ് ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയർത്തുന്നത്.

ഗണേഷിന്റെ മൂത്ത  സഹോദരി ഉഷ മോഹൻദാസും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവർ ഹാജരാക്കിയെന്നാണ് സൂചന. ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്. 

അതേ സമയം ബാലകൃഷ്ണപിള്ളയെഴുതിയ വിൽപ്പത്രത്തിൽ യാതൊരു തിരിമറിയും നടന്നില്ലെന്ന് അദ്ദേഹത്തിൻ്റെ സന്തത സഹചാരിയും വിൽപ്പത്രത്തിലെ സാക്ഷിയുമായ പ്രഭാകരൻ പിള്ള വെളിപ്പെടുത്തിയിരുന്നു.  ഉഷ മോഹൻദാസിന്റെ ആരോപണങ്ങൾ തള്ളിയ സാക്ഷി പ്രഭാകരൻ പിള്ള ഗണേഷിന് വിൽപ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പറഞ്ഞിരുന്നു. ​
 

click me!