കൂളിമാടില്‍ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കൂളിമാട് മുന്നൂര്‍ സ്വദേശി ഇര്‍ഫാനെയാണ് മാവൂര്‍ പൊലീസ് പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ കൂളിമാടില്‍ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കൂളിമാട് മുന്നൂര്‍ സ്വദേശി ഇര്‍ഫാനെയാണ് മാവൂര്‍ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച രാവിലെ പത്തു മണിയോടെ നടന്ന നാടിനെ നടുക്കിയ സംഭവത്തിലാണ് പ്രതി പിടിയിലായത്.

ബൈക്കില്‍ വരികയായിരുന്ന കൂളിമാട് സ്വദേശികളായ തസ്നമീനെയും തന്‍സീലിനെയുമാണ് ഇര്‍ഫാന്‍ ഇടിച്ചു വീഴ്ത്തിയത്. ഇവരെല്ലാം അയല്‍ക്കാരാണ്. സംഭവ ദിവസം രാവിലെ തസ്നീമിന്റെയും തന്‍സീലിന്റെയും സഹോദരന്‍ തന്‍സിഫിനെ ഇര്‍ഫാൻ സാമ്പത്തിക ഇടപാടിന്റെ പേരില്‍ വീട്ടില്‍ക്കയറി ക്രൂരമായി മര്‍ദിച്ചിരുന്നു. പരിക്കേറ്റ തന്‍സീഫിനെ ഇര്‍ഫാന്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. സഹോദരനെ മര്‍ദിച്ച ഇര്‍ഫാനെത്തേടി തസ്നീമും തന്‍സീമും വടികളുമായി ബൈക്കില്‍ ഇറങ്ങുകയായിരുന്നു.

റോഡില്‍ തടയാന്‍ ശ്രമിക്കവേ ഇടിച്ചു വീഴ്ത്തി ഇര്‍ഫാന്‍ കാറില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും കോഴിക്കോട് ചികിത്സയിലാണ്. ഇര്‍ഫാനായി കഴിഞ്ഞ ദിവസം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്നു ഇയാള്‍ ഇന്ന് മാവൂര്‍ ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്. സാമ്പത്തിക തര്‍ക്കം മാത്രമല്ല ഇര്‍ഫാന് ഉണ്ടായിരുന്നെതെന്നാണ് സൂചന. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

YouTube video player