'ആരും എന്നെ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല, ഐഎസിൽ ചേരാൻ നിർബന്ധിച്ചിട്ടില്ല'; പർദ്ദ ധരിച്ചത് മുസ്ലീങ്ങളോട് ഐക്യപ്പെടാനെന്ന് ശ്രീജ നെയ്യാറ്റിന്‍കര

Published : Feb 19, 2026, 11:53 AM IST
Sreeja neyyatinkara

Synopsis

മുസ്ലീം സമൂഹത്തിൽ നിന്ന് തനിക്ക് സ്നേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഐക്യപ്പെടാനാണ് താൻ പർദ്ദ ധരിച്ചതെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: കേരള സ്റ്റോറിയുടെ രണ്ടാം ഭാ​ഗമായ ബിയോണ്ട് ദ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. വെറുപ്പ് ഉത്പാദിപ്പിക്കുന്ന കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ പ്രൊപ്പഗണ്ട സിനിമ ‘ബിയോണ്ട് ദ കേരള സ്റ്റോറി’ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. മുസ്ലീങ്ങൾക്കെതിരെ വർഗീയത മാത്രം തുപ്പുന്ന, വെറുപ്പ് മാത്രം പടർത്തുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളതെന്ന് ഇവർ ആരോപിച്ചു. കേരളത്തിന്റെ മതേതരത്വത്തെ, സാമൂഹികാന്തരീക്ഷത്തെ വെല്ലുവിളിക്കുന്ന ഈ സിനിമയ്ക്കെതിരെ മതേതര കേരളത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. എണ്ണമില്ലാത്തത്രയും മുസ്ലീം വീടുകളിൽ കിടന്നുറങ്ങിയിട്ടുണ്ട് .. അവർ നൽകുന്ന ഭക്ഷണം കഴിച്ചും അവരോടൊപ്പം രാപകൽ വ്യത്യാസമില്ലാതെ യാത്ര ചെയ്തുമുള്ള എന്റെ ജീവിതത്തിൽ "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങൾ ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടെന്ന"ല്ലാത്ത സ്നേഹ വാക്കുകൾക്കപ്പുറം ഒരു മത പരിവർത്തനത്തെ കുറിച്ചും അവരാരും സംസാരിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.

വെൽഫെയർ പാർട്ടിയിൽ ചേരുന്നതിനും എത്രയോ മുൻപ് ഇവറ്റകൾ ഭീകരവൽക്കരിക്കുന്ന മലപ്പുറം എന്ന ജില്ലയെ എനിക്കറിയാം. എന്റെ ഏകതാ പരിഷത്ത് കാലത്ത് മലപ്പുറം ജില്ലയുടെ മുക്കിലും മൂലയിലും വാഹന പ്രചാരണ യാത്ര നടത്തിയിട്ടുള്ള വ്യക്തിയാണ് ഞാൻ. അക്കാലത്ത് കിടന്നുറങ്ങിയിട്ടുള്ള എത്രയെത്ര മുസ്ലീം വീടുകൾ. എന്നെ പിടിച്ച് ആരും നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ല, ഐഎസിൽ ചേർക്കാൻ ശ്രമിച്ചിട്ടില്ല, ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിച്ചിട്ടില്ല, ഒരു മുസ്ലീമും ചതിയുടെ വിഷം പുരട്ടി പിന്നാലെ വന്നിട്ടില്ല. ആദ്യമായി ഞാൻ ബീഫ് കഴിക്കുന്നത് ബീഫ് കൈവശം വച്ചതിന്റെ പേരിൽ അഹ്ലാക്കിനെ കൊന്ന് തള്ളിയ സംഘ് ഭീകരതയ്‌ക്കെതിരെ പ്രതിഷേധിച്ചു കൊണ്ടായിരുന്നു. അതുവരെ ഞാൻ ബീഫ് കഴിച്ചിട്ടില്ല. 

അതിന് മുൻപ് മുസ്ലീങ്ങളുടെ വീടുകളിൽ ചെല്ലുമ്പോൾ ബീഫ് വിളമ്പിയാൽ കഴിക്കില്ലെന്ന് പറയും ഒരിക്കലും അവർ അത് കഴിക്കാൻ എന്നെ നിർബന്ധിച്ചിട്ടില്ല, ബലം പ്രയോഗിച്ച് എന്നെ ബീഫ് കഴിപ്പിച്ചിട്ടില്ല. പകരം ഇഷ്‌ടമുള്ളത് എന്താണോ അത് ചോദിച്ച് സ്നേഹത്തോടെ ഉണ്ടാക്കി തരുമെന്നും ശ്രീജ കുറിച്ചു. പർദ്ദ ധരിച്ച എന്റെ ഈ ചിത്രം ചേർക്കാനുള്ള രാഷ്ട്രീയ കാരണം മറ്റൊന്നുമല്ല. ഒരു സംഘ് പരിവാർ നുണകൾക്കും വഴങ്ങില്ലെന്ന് പ്രഖ്യാപിക്കാനും വിദ്വേഷപ്രചാരണങ്ങൾക്കിരയാകുന്ന മുസ്ലീം സമൂഹത്തോടൊപ്പം ഐക്യപ്പെടാനുമാണെന്നും ഇവർ വ്യക്തമാക്കി.

ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

മുസ്ലീം വെറുപ്പ് ഉത്പാദിപ്പിക്കുന്ന കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ പ്രൊപ്പഗണ്ട സിനിമ ‘ബിയോണ്ട് ദ കേരള സ്റ്റോറി’ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് .. മുസ്ലീങ്ങൾക്കെതിരെ വർഗീയത മാത്രം തുപ്പുന്ന, വെറുപ്പ് മാത്രം പടർത്തുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത് .. വിദ്വേഷ പരാമർശങ്ങളും, നുണ പ്രചാരണങ്ങളും ഉൾപ്പെടുത്തി മുസ്ലീങ്ങളെ ലക്ഷ്യമിട്ടിരിക്കുന്ന സിനിമയാണിതെന്ന് വ്യക്തം ..ഒരു യുവതിയെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത് മുസ്ലീങ്ങൾക്കെതിരേയുള്ള കടുത്ത വിദ്വേഷ പ്രചാരണങ്ങളാണ് ..

കേരളത്തിന്റെ മതേതരത്വത്തെ, സാമൂഹികാന്തരീക്ഷത്തെ വെല്ലുവിളിക്കുന്ന ഈ സിനിമയ്ക്കെതിരെ മതേതര കേരളത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം …എന്തൊക്കെ പെരും നുണകളാണ് മുസ്ലീം സമൂഹത്തിനെതിരെ ഇവറ്റകൾ പ്രചരിപ്പിക്കുന്നത് .…ഞാനാലോചിക്കുകയായിരുന്നു ..

ആദ്യം ലവ് ജിഹാദും, മതം മാറ്റവും ഐ എസ്‌ റിക്രൂട്ട് മെന്റും, ഒക്കെ മുസ്ലീം സമുദായത്തിൽ ആരോപിച്ച് 2023 ൽകൃത്യമായ പ്രൊപ്പഗണ്ടയോടെ 'കേരള സ്റ്റോറി 'ഇറക്കി …ഇപ്പോഴിതാ അടുത്ത വിദ്വേഷ പ്രചാരണങ്ങളുമായി അതിന്റെ രണ്ടാം ഭാഗം .....

ഈ പോസ്റ്റെഴുതുന്ന എനിക്ക് ഏകദേശം രണ്ട് പതിറ്റാണ്ട് കാലത്തെ ബന്ധമുണ്ട് മുസ്ലീം സമൂഹവുമായി ... തുടർച്ചയായ 9 വർഷങ്ങൾ മുഴുവൻ സമയവും രാഷ്ട്രീയ ജീവിതം നയിച്ചത് മുസ്ലീങ്ങൾക്കിടയിലാണ് .. എണ്ണമില്ലാത്തത്രയും മുസ്ലീം വീടുകളിൽ കിടന്നുറങ്ങിയിട്ടുണ്ട് .. അവർ നൽകുന്ന ഭക്ഷണം കഴിച്ചും, അവരോടൊപ്പം രാപകൽ വ്യത്യാസമില്ലാതെ യാത്ര ചെയ്തുമുള്ള എന്റെ ജീവിതത്തിൽ "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങൾ ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടെന്ന"ല്ലാത്ത സ്നേഹ വാക്കുകൾക്കപ്പുറം ഒരു മത പരിവർത്തനത്തെ കുറിച്ചും അവരാരും സംസാരിച്ചിട്ടില്ല ... അവരുടെ സ്നേഹ വാക്കുകൾ കേട്ട് ഞാൻ ആദരവോടെ പുഞ്ചിരിക്കും .. മത വിശ്വാസിയല്ലാത്ത എന്നെ ഒരു നരകവും കാണിച്ച് ഒരു മുസ്ലീമും ഭയപ്പെടുത്തിയിട്ടില്ല ..

കേരളത്തിലെ മിക്കവാറും എല്ലാ മുസ്ലീം ഗ്രൂപ്പുകളിൽ പെട്ട മനുഷ്യരുമായി സൗഹൃദമുള്ള ഒരു സ്ത്രീയാണ് ഞാൻ .. അവരുമായി രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളുണ്ട് താനും .. എന്നെ വ്യക്തിയധിക്ഷേപം നടത്തുകയും, തെറിവിളിക്കുകയും ഒക്കെ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്ന ജമാ അത്തെ ഇസ്ലാമി മുസ്ലീങ്ങളുണ്ട് ..

എന്ന് കരുതി വെറുപ്പുത്പാദകർ മുസ്ലീങ്ങളെ ചൂണ്ടി അവർ നിർബന്ധിത മതപരിവർത്തനം നടത്തിയും, പെണ്ണുങ്ങളെ ചതിച്ചും, ബലപ്രയോഗം നടത്തി ബീഫ് കഴിപ്പിച്ചും നടക്കുന്ന തീവ്രവാദികൾ എന്ന പെരും നുണ പ്രചാരണം നടത്തുന്ന പ്രൊപ്പഗണ്ട നോക്കി മൗനം പാലിക്കാൻ കഴിയില്ലല്ലോ ...

വെൽഫെയർ പാർട്ടിയിൽ ചേരുന്നതിനും എത്രയോ മുൻപ് ഇവറ്റകൾ ഭീകരവൽക്കരിക്കുന്ന മലപ്പുറം എന്ന ജില്ലയെ എനിക്കറിയാം ... എന്റെ ഏകതാ പരിഷത്ത് കാലത്ത് മലപ്പുറം ജില്ലയുടെ മുക്കിലും മൂലയിലും വാഹന പ്രചാരണ യാത്ര നടത്തിയിട്ടുള്ള വ്യക്തിയാണ് ഞാൻ .. അക്കാലത്ത് കിടന്നുറങ്ങിയിട്ടുള്ള എത്രയെത്ര മുസ്ലീം വീടുകൾ .. എന്നെ പിടിച്ച് ആരും നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ല, ഐ എസിൽ ചേർക്കാൻ ശ്രമിച്ചിട്ടില്ല .... ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിച്ചിട്ടില്ല ... ഒരു മുസ്ലീമും ചതിയുടെ വിഷം പുരട്ടി പിന്നാലെ വന്നിട്ടില്ല ...

ആദ്യമായി ഞാൻ ബീഫ് കഴിക്കുന്നത് ബീഫ് കൈവശം വച്ചതിന്റെ പേരിൽ അഹ്ലാക്കിനെ കൊന്ന് തള്ളിയ സംഘ് ഭീകരതയ്‌ക്കെതിരെ പ്രതിഷേധിച്ചു കൊണ്ടായിരുന്നു ... അതുവരെ ഞാൻ ബീഫ് കഴിച്ചിട്ടില്ല ... അതിന് മുൻപ് മുസ്ലീങ്ങളുടെ വീടുകളിൽ ചെല്ലുമ്പോൾ ബീഫ് വിളമ്പിയാൽ കഴിക്കില്ലെന്ന് പറയും ഒരിക്കലും അവർ അത് കഴിക്കാൻ എന്നെ നിർബന്ധിച്ചിട്ടില്ല, ബലം പ്രയോഗിച്ച് എന്നെ ബീഫ് കഴിപ്പിച്ചിട്ടില്ല .. പകരം ഇഷ്‌ടമുള്ളത് എന്താണോ അത് ചോദിച്ച് സ്നേഹത്തോടെ ഉണ്ടാക്കി തരും ... അത്തരം അനുഭവങ്ങളുള്ള മനുഷ്യർക്ക് മുന്നിലേക്കാണ് മുസ്ലീങ്ങൾ യുവതിയെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗവുമായി വംശഹത്യ വാദികളുടെ പ്രൊപ്പഗണ്ട സിനിമ എത്തുന്നതെന്നോർക്കണം ... ആ പെരും നുണയ്‌ക്കെതിരെ മതേതര കേരളം കാർക്കിച്ച് തുപ്പുക തന്നെ ചെയ്യും വിഷ ജീവികളേ ..

ഇപ്പോഴും ഞാൻ മലബാർ മേഖലയിൽ പോകുമ്പോൾ മുസ്ലീങ്ങളുടെ വീടുകളിൽ താമസിക്കാറുണ്ട് .. ഭക്ഷണം കഴിക്കാറുണ്ട് .. മുസ്ലീങ്ങൾക്കൊപ്പം യാത്ര ചെയ്യാറുണ്ട് .. ആരും എന്നെ പിടിച്ച് ഐ എസിൽ ചേർത്തിട്ടില്ല ... എന്റെ ഒരു മുസ്ലീം സുഹൃത്തുക്കളും എന്നെ ഇസ്ലാം സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിട്ടില്ല ... ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിച്ചിട്ടില്ല ...

മുസ്ലീങ്ങളെ കുറിച്ച് ഇത്തരം പെരും നുണ - വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന ഹിന്ദുത്വ ശക്തികൾ എത്രമാത്രം ദുഷ്‌ട കൂട്ടങ്ങളായിരിക്കും ..

തോന്ന്യാസം മുഴുവൻ ഒരു ജനവിഭാഗത്തിനെതിരെ പറഞ്ഞു കൂട്ടിയിട്ട് എങ്ങനെ നിനക്കൊക്കെ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നു?

നുണയ്ക്കിരയാകുന്ന മനുഷ്യരുടെ സാമൂഹ്യ ജീവിതത്തെ കുറിച്ച് നീയൊക്കെ ആലോചിക്കാറുണ്ടോ ?

നിങ്ങളുടെ വിദ്വേഷ പ്രചാരണങ്ങൾ കാരണം കൊടിയ ദുരിതം പേറാൻ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഹൃദയ വേദനയുടെ ആഴം നിനക്കൊക്കെ ഊഹിക്കാൻ കഴിയുമോ?

നിങ്ങൾ വെറുപ്പിനിരയാക്കുന്ന ഈ രാജ്യത്തെ മുസ്ലീങ്ങളുടെ കണ്ണീരും രക്തവും നിങ്ങളെ വേട്ടയാടില്ലെന്ന് നിങ്ങൾക്കുറപ്പുണ്ടോ?

കൈകളിൽ വാളേന്തിയ കശാപ്പുകാരനെപ്പോലെ നിൽക്കുന്ന ഒരു ഭരണാധികാരിയെ അതിജീവിച്ചു കൊണ്ടാണ് ഓരോ നിമിഷവും ഇന്ത്യൻ മുസ്ലീങ്ങൾ കടന്നു പോകുന്നത് അവരെ വീണ്ടും വീണ്ടും നുണയിൽ മുക്കി വേട്ടയാടുകയാണ് നീയൊക്കെ ..

ഇന്ത്യയെന്ന ജനാധിപത്യ - മതേതര രാജ്യത്തിന്റെ ദുരന്തവും അത്യാപത്തുമാണ് സംഘപരിവാർ ... സംഘ പരിവാർ കാരണമാണ് ഒരു ജനതയ്ക്ക് നിരന്തരം രക്തവും കണ്ണീരും ഒഴുക്കേണ്ടി വരുന്നത് ... സ്വേച്ഛാധിപതികൾ കാരണം, മർദ്ദകർ കാരണം ജീവിക്കാനുള്ള അവകാശങ്ങൾ നഷ്ടപ്പെട്ട ഒരു ജനതയാണ് ഇന്നീ രാജ്യത്തുള്ളത് ....

വിധേയത്വത്തിന്റെ നിഴലിൽ ജീവിക്കാൻ മനസില്ലാത്തവരാണ്‌ ആ ജനതയെന്ന് വിദ്വേഷ പ്രചാരകർ ഓർക്കുന്നത് നല്ലതാണ് ....

മരണം സത്യത്തേക്കാൾ ദുർബലമാണെന്ന ബോധമുള്ള ഒരു മനുഷ്യനും നിങ്ങളുടെ വിദ്വേഷ പ്രചാരണങ്ങൾക്ക് മുന്നിൽ റാൻ മൂളി നിൽക്കില്ല എന്ന് നിങ്ങൾ മനസിലാക്കിയാൽ നിങ്ങൾക്ക് നല്ലത് ...

എസ്‌ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവ പ്രസാദ് പറഞ്ഞത് പോലെ

"കേരളം ഇനിയും സ്നേഹത്തോടെ ബീഫ് വിളമ്പും .. കഴിക്കും ..

നമ്മുടെ കേരളത്തെ വെറുക്കുന്ന RSS ൻ്റെ ഭാവനയും അജണ്ടയും ഇവിടെ ചിലവാകാൻ പോകുന്നില്ല "... ❤

അത്രേയുള്ളൂ ..

ഈ കുറിപ്പിനൊപ്പം പർദ്ദ ധരിച്ച എന്റെ ഈ ചിത്രം ചേർക്കാനുള്ള രാഷ്ട്രീയ കാരണം മറ്റൊന്നുമല്ല ഒരു സംഘ് പരിവാർ നുണകൾക്കും വഴങ്ങില്ലെന്ന് പ്രഖ്യാപിക്കാനും വിദ്വേഷപ്രചാരണങ്ങൾക്കിരയാകുന്ന മുസ്ലീം സമൂഹത്തോടൊപ്പം ഐക്യപ്പെടാനുമാണ് ...

വിശുദ്ധ റമദാൻ നോമ്പിലേക്ക് പ്രവേശിക്കുന്ന മുസ്ലീം സമൂഹത്തിന് ആശംസകൾ ...

ശ്രീജ നെയ്യാറ്റിൻകര

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലിന്‍റെ അച്ഛനും അമ്മയും കരഞ്ഞില്ലെന്ന് ആക്ഷേപിക്കുന്നവർക്ക് മറുപടി; 'ഇങ്ങനെ പ്രചരിപ്പിച്ച് സുഖം കാണുന്ന ചില വൃത്തിക്കെട്ട മനസുകളുണ്ട്'
വിവാദ പദ്ധതിയിൽ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍; ആറന്മുളയിലെ ഇലക്ട്രോണിക്സ് ക്ലസ്റ്റര്‍ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനം