
ആലപ്പുഴ: വയലാര്‍ അവാര്‍ഡില്‍ തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി. യഥാര്‍ഥ പ്രതിഭയെ തോല്‍പ്പിക്കാനാവില്ലെന്നും ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു. നാല് തവണ വയലാര്‍ അവാര്‍ഡിന് തന്നെ തെരഞ്ഞെടുത്തതാണ്. തനിക്കാണ് അവാര്‍ഡെന്ന് ട്രസ്റ്റ് സെക്രട്ടറി വിളിച്ചു പറയുകയും ചെയ്തു. പിന്നീട് തന്നെ മനപ്പൂര്‍വം ഒഴിവാക്കി. പിറ്റേന്ന് വിളിച്ച് ചില പ്രശ്നങ്ങളുണ്ട്. അടുത്ത തവണ തരുമെന്ന് പറഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തുന്നു.
31 ാം വയസ്സില്‍ എനിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അന്ന് ഒരു മഹാകവി ഇടപെട്ട് തന്‍റെ പേര് വെട്ടിയെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു. അവന്‍ മലയാളത്തിലെ മുഴുവന്‍ അക്ഷരവും പഠിക്കട്ടെ എന്നാണ് അന്ന് പറഞ്ഞത്. മുഴുവന്‍ അക്ഷരവും പഠിക്കാത്ത ഞാന്‍ പിന്നീട് ആ മഹാകവിയെക്കാള്‍ ഗാനങ്ങളെഴുതി. എന്നെങ്കിലും സത്യം വിജയിക്കുമെന്ന് തെളിഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. കായംകുളത്ത് പ്രഥമ രാജരാജവര്‍മ പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.
ശ്രീകുമാരൻ തമ്പിക്കാണ് ഈ വർഷത്തെ വയലാർ അവാർഡ്. ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയായ ജീവിതം ഒരു പെൻഡുലത്തിനാണ് പുരസ്ക്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പവും അടങ്ങുന്ന പുരസ്ക്കാരം വയലാറിന്‍റെ ചരമദിനമായ ഈ മാസം 27 ന് തിരുവനന്തപുരത്ത് സമ്മാനിക്കും. വയലാർ ട്രസ്റ്റ് അധ്യക്ഷൻ പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളുള്ള രാജ്യത്തെ തന്ന ബൃഹത്തായ ആത്മകഥയാണ് ജീവിതം ഒരു പെൻഡുലമെന്ന് ജൂറി വിലയിരുത്തി. ഡോ.പികെ രാജശേഖരൻ. വിജയലക്ഷ്മി, എൽ തോമസ് കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam