
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുയരുന്ന അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിന് ധനവകുപ്പിൽ ഒരു താൽക്കാലിക പരാതിപരിഹാര സെൽ രൂപീകരിച്ച് സർക്കാർ ഉത്തരവിട്ടു. ജോയിന്‍റ് ഡയറക്ടറും ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായ ഡോ. ശ്രീറാം വി സൂപ്പർവൈസിങ് ഓഫീസറായും ധനവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ ഒ ബി സെൽ ഇൻചാർജായും ധനവകുപ്പ് അണ്ടർ സെക്രട്ടറി അനിൽ രാജ് കെ എസ് നോഡൽ ഓഫീസറായും ധനവകുപ്പ് സെക്ഷൻ ഓഫീസർ ബൈജു ടി അസി. നോഡൽ ഓഫീസറായുമാണ് സെൽ രൂപീകരിച്ചത്. പരാതികൾക്കും സംശയങ്ങൾക്കും 8330091573 എന്ന മൊബൈൽ നമ്പറിലും cmdrf.cell@gmail.com എന്ന ഇ മെയിലിലും സെല്ലിനെ ബന്ധപ്പെടാം.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചിരുന്നു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം. http://donation.cmdrf.kerala.gov/ എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്.
പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാം. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.
അതേസമയം, ശ്രീറാം വെങ്കിട്ടരാമന് ഈ ചുമതല നല്‍കിയതില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പല കാരണങ്ങൾ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നൽകിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണമെന്ന് മുൻ എംഎല്‍എ വി ടി ബൽറാം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam