'എൽദോസ് കുന്നപ്പിള്ളി മദ്യപാനി, മർദ്ദനം പതിവ്': പൊലീസിനെതിരെ അടക്കം ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി

Published : Oct 12, 2022, 11:14 AM ISTUpdated : Oct 12, 2022, 02:49 PM IST
'എൽദോസ് കുന്നപ്പിള്ളി മദ്യപാനി, മർദ്ദനം പതിവ്': പൊലീസിനെതിരെ അടക്കം ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി

Synopsis

എൽദോസ് കുന്നപ്പിള്ളി എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത് . എന്നാൽ എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങിയെന്നും പരാതിക്കാരി പറഞ്ഞു

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നെന്നും പീഡന പരാതി നൽകിയ സ്ത്രീ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് എംഎൽഎക്കെതിരായ പരാതിയെ കുറിച്ച് അവർ വിശദീകരിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ എംഎൽഎയുടെ ഭാഗത്ത് നിന്ന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പറഞ്ഞ പരാതിക്കാരി, ഇത് താൻ വേണ്ടെന്ന് പറഞ്ഞപ്പോൾ കോൺഗ്രസിലെ തന്നെ സ്ത്രീ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. വിളിച്ച് ഭീഷണിപ്പെടുത്തിയ സ്ത്രീ പെരുമ്പാവൂർ മാറമ്പളളി സ്വദേശിയും മുൻ വാർഡ് മെമ്പറും ആയിരുന്നുവെന്നും യുവതിപറഞ്ഞു. 

മറ്റ് ഗതിയില്ലാതെയാണ് താൻ പരാതി നൽകിയത്. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസിലെ പല നേതാക്കളുടേയും അറിവോടെയാണെന്ന് സംശയിക്കുന്നു. എന്നാൽ കോൺഗ്രസിലെ എംഎൽഎമാരോ പ്രമുഖ നേതക്കളോ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആരും വിളിച്ചിട്ടില്ലെന്നായിരുന്നു മറുപടി . തനിക്ക് പലതും വെളിപ്പെടുത്താനുണ്ടെന്നും യുവതി പറഞ്ഞു.

എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നൽകിയത് വനിത സെല്ലിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതെന്നും അവർ പറഞ്ഞു.

കോവളം പൊലീസ് സ്റ്റേഷനിലേക്ക് സെപ്തംബർ ഒന്നാം തീയതി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാൻ എസ്എച്ച്ഒ തയ്യാറായില്ല. എംഎൽഎയെ കിട്ടുന്നില്ലെന്നാണ് കാരണം പറഞ്ഞത്. പിന്നീട് മൊഴിയെടുക്കാനെന്ന് പറഞ്ഞെങ്കിലും ഏഴിന് വിളിച്ച് സാർ അവധിയാണെന്ന് പറഞ്ഞു. 14ാം തീയതിയാണ് കോവളത്ത് വെച്ച് തന്നെ ഉപദ്രവിച്ചത്. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടി, പൊലീസും സ്ഥലത്തെത്തി. എന്നാൽ ഭാര്യയാണെന്ന് പറഞ്ഞ് എംഎൽഎ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പരാതിക്കാരി പറഞ്ഞു.

തന്നെ വീട്ടിൽ വന്ന് മർദ്ദിച്ചാണ് കൂട്ടിക്കൊണ്ടുപോയത്. ജൂലൈ മാസം മുതലാണ് എൽദോസുമായി അടുപ്പം തുടങ്ങിയത്. കോവളത്ത് വെച്ച് തന്നെ മർദ്ദിക്കുമ്പോൾ പിഎ ഡാമി പോളും സുഹൃത്ത് ജിഷ്ണുവും എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു. കോവളത്ത് വച്ച് പരസ്യമായാണ് മ‍ർദിച്ചത്. അതുകണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയത്. പരാതി നൽകിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും പരാതിക്കാരി പറഞ്ഞു.

വഞ്ചിയൂരുള്ള വക്കീലോഫീസിൽ വെച്ചാണ് കേസ് ഒത്തുതീർക്കാൻ 30 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ്. പൊലീസിൽ നിന്നടക്കം സഹായം ലഭിക്കാത്ത നിലയിൽ ഭീഷണി കൂടിയപ്പോഴാണ് കന്യാകുമാരിയിലേക്ക് പോയത്. എംഎൽഎ വീട്ടിൽ കയറി വലിയ ശല്യമായി. പെരുമ്പാവൂരുള്ള മുൻ വാർഡ് അംഗമായ സ്ത്രീയാണ് തന്നെ ഭീഷണണിപ്പെടുത്തിയത്. ഒരു പൊലീസുകാരനും കേസ് ഒത്തുതീർക്കാൻ ആവശ്യപ്പെട്ട് വിളിച്ചു. 

എംഎൽഎയുടെ ഫോൺ തന്റെ കൈയ്യിലില്ല. അദ്ദേഹത്തിന്റെ ഫോൺ എന്റെ കൈയ്യിലാണെങ്കിൽ അദ്ദേഹം തനിക്കെതിരെ പരാതി നൽകാത്തത് എന്തുകൊണ്ടാണ്? കോടതിയിൽ നൽകിയ മൊഴിയിൽ താൻ ഉറച്ചുനിൽക്കും. കേസെടുത്ത ശേഷം മാധ്യമങ്ങളെ വീണ്ടും കാണും. കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്. ഞാൻ ഒറ്റയാണ്, എനിക്ക് രാഷ്ട്രീയമില്ല, ആരും സഹായിക്കാനില്ല. എംഎൽഎ മോശക്കാരനാണെന്ന് എങ്ങിനെ മനസിലായെന്ന് ഇപ്പോൾ പറയുന്നില്ല. എന്നാൽ ഇനിയും ഉപദ്രവിച്ചാൽ വിവരങ്ങൾ പുറത്തുവിടും. നിരപരാധിയാണെന്ന് എൽദോസ് തെളിയിക്കട്ടെയെന്നും പരാതിക്കാരി പറഞ്ഞു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം