
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റം.താത്കാലിക ജീവനക്കാർക്ക് അനുകൂലമായി സുപ്രീംകോടതിയിലെ അപ്പീൽ സർക്കാർ പിൻവലിച്ചതോടെ, പരീക്ഷയെഴുതി, ചുരുക്കപ്പട്ടികയിൽ വന്നവർക്കുളള നിയമന സാധ്യത തുലാസിലായി. ദേവസ്വം റിക്രൂട്ട്മെന്ർറ് ബോർഡിന്റെ അധികാരം ചോദ്യം ചെയ്തുളള നിയമ പോരാട്ടമാണ് സുപ്രീംകോടതിയിലെത്തിയത്. താത്കാലികക്കാർക്ക് നിയമനം നൽകുന്നതിൽ യുഡിഎഫിന് ഇരട്ടത്താപ്പാണോയെന്ന ചോദ്യമാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിവിധ തസ്തികകളിലേക്ക് പരീക്ഷയെഴുതിയവർ ചോദിക്കുന്നത്.
38 തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്ർറ് ബോർഡ് വഴി പരീക്ഷ നടത്തിയത് കഴിഞ്ഞ വർഷം ജൂലൈയിൽ. പലതിലും ചുരുക്കപ്പട്ടികയായി. പക്ഷേ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും നിയമനത്തിനും കോടതി വ്യവഹാരങ്ങൾ തടസ്സമായി. നിയമന അധികാരം മാനേജ്മെന്റ് കമ്മിറ്റിക്കെന്നും കെഡിആർബിക്ക് അല്ലെന്നും കാട്ടി ദേവസ്വം എംപ്ലോയീസ് യൂണിയൻ കോടതിയിലെത്തി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂലമായി വിധിച്ചു.സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തു.താത്കാലിക ജീവനക്കാർക്ക് വേണ്ടിയായിരുന്നു എംപ്ലോയീസ് യൂണിയന്ർറെ ഹർജിയെങ്കിൽ, ഉദ്യോഗാർത്ഥികൾക്കും റിക്രൂട്ട്മെന്ർറ് ബോർഡിനും അനുകൂല നിലപാടാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. അതിലാണിപ്പോൾ യു ടേൺ. കോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചു.
സർക്കാർ രൂപീകരിച്ച ബോർഡ് നടത്തിയ പരീക്ഷ സർക്കാർ തന്നെ തളളുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ദേവസ്വം മന്ത്രിയെ ഉൾപ്പെടെ കണ്ടെങ്കിലും അനുകൂല സമീപനമില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതികരണം. നേരത്തെ, പരീക്ഷ നടത്തിയ ശേഷം, താത്കാലിക ജീവനക്കാർക്ക് വേണ്ടി, വിജ്ഞാപനം തിരുത്തിയതും വിവാദമായിരുന്നു. വർഷങ്ങളായി ക്ഷേത്രത്തിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടമാകാതിരിക്കാനെന്നായിരുന്നു വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam