
തിരുവനന്തപുരം: പ്രളയകാലത്ത് അനുവദിച്ച അരിക്ക് പണം നൽകണമെന്ന കേന്ദ്രത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനം. പണം അടച്ചില്ലെങ്കിൽ കേന്ദ്രവിഹിതം തിരിച്ചു പിടിക്കുമെന്ന അന്ത്യശാസനം വന്നതോടെയാണ് കേരളം പണം നൽകാൻ തീരുമാനിച്ചത്. 205.81 കോടി രൂപയാണ് സംസ്ഥാനം തിരിച്ചടക്കുന്നത്. 2018 ആഗസ്റ്റിലെ പ്രളയ കാലത്താണ് എഫ്‍ സി ഐയിൽ നിന്നും 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്. ഈ അരി സംസ്ഥാനം സൗജന്യമായി വിതരണം ചെയ്തു. അരിവിതരണത്തിന് ശേഷമാണ് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്ത് നൽകിയത്.
205.81 കോടി തിരികെയടക്കണമെന്ന കേന്ദ്ര ആവശ്യത്തിനെതിരെ സംസ്ഥാനം കത്തു നൽകി. സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രകൃതി ദുരന്തത്തിന് നൽകിയ അരി സഹായമായി കണക്കാക്കണമെന്നുമായിരുന്നു ആവശ്യം. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിൽ നിരവധി തവണ കത്തയച്ചിരുന്നു. പക്ഷേ സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി. എന്നാൽ പണം അടച്ചില്ലെങ്കിൽ കേന്ദ്ര ഭക്ഷ്യ സബ്‍സിഡിയില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ ജുലൈയിൽ കത്തെഴുതി. ഇതോടെ പണം തിരികെ അടക്കാൻ സർക്കാർ നിർബന്ധിതരായി. തിരച്ചടവിനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. സാമ്പത്തിക പ്രതിസന്ധിക്കിടെ കൂടുതൽ തുക കണ്ടെത്തേണ്ട സ്ഥിതിയിലാണ് കേരളം. പ്രളയകാലത്തെ രക്ഷാപ്രവർത്തനം നടത്തിയതിന് ഹെലികോപ്റ്റർ ഉപയോഗിച്ചതിന് 33.79 കോടി രൂപയും കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam