വരുന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. മുന്നണികളുമായി സഖ്യമില്ലാതെ 100 സീറ്റുകളിൽ മത്സരിക്കുമെന്നും 33 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചതായും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് പറഞ്ഞു.
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ്. മുന്നണികളുമായോ പാർട്ടികളുമായോ ധാരണയോ സഖ്യമില്ലെന്നും 100 സീറ്റുകളിൽ മത്സരിക്കുമെന്നും സിപിഎ ലത്തീഫ് അറിയിച്ചു. 33 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബാക്കി സ്ഥാനാർത്ഥികളെ മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്നും സിപിഎ ലത്തീഫ് കൂട്ടിച്ചേർത്തു. മലപ്പുറത്ത് അഡ്വ. സാദിഖ് നടുത്തൊടി, പട്ടാമ്പിയിൽ അമീർ അലി, നെൻമാറയിൽ അൻവർ സാദിഖ്, പറവൂരിൽ വി എം ഫൈസൽ, തൊടുപുഴയിൽ അഫ്സൽ എം പി, ആറ്റിങ്ങലിൽ ജയരാജ് എം, തലശേരിയിൽ കെ സി ജലാലുദ്ദീൻ എന്നിവർ മത്സരിക്കും.
ഇടത് സഹയാത്രികനായിരുന്ന കെകെഎന്‍ കുറുപ്പിനെ വള്ളിക്കുന്ന് മണ്ഡലത്തിലെ എസ്ഡിപിഐ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറാണ് ഡോ. കെ കെ എൻ കുറുപ്പ്. കഴിഞ്ഞ തവണ 47 സീറ്റിൽ എസ്ഡിപിഐ മത്സരിച്ചിരുന്നു. ബിജെപിയുടെ പിറകെ പോയി അവരുടെ സ്വാധീനം ഓരോയിത്തും ഇല്ലാതാക്കാൻ കഴിയില്ല. അങ്ങനെ നോക്കിയാൽ എസ്ഡിപിഐക്ക് മത്സരിക്കാൻ സ്ഥലം ഉണ്ടാവില്ലെന്നും കേരള വിരുദ്ധ പാർട്ടിയാണ് ബിജെപിയെന്നും സിപിഎ ലത്തീഫ് പറഞ്ഞു. ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് എസ്ഡിപിഐ വിലയിരുത്തൽ. എല്‍.ഡി.എഫ് ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ആത്മവിശ്വാസം പകരും. യുഡിഎഫാകട്ടെ നയിക്കാന്‍ ഒരു നേതാവില്ലാതെയാണ് തെരെഞ്ഞെടുപ്പിനിറങ്ങുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് പറഞ്ഞു.
