
കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വഴിയൊരുങ്ങുന്നു. റൺവേ സേഫ്റ്റി ഏരിയ വികസിപ്പിക്കാനായി ഭൂമി ഏറ്റെടുക്കലിനുള്ള സർവേ വിജ്ഞാപനം ഇറങ്ങി. പതിനാലര ഏക്കര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുക. റൺവേ ബലപ്പെടുത്താനുളള പ്രവര്‍ത്തനങ്ങളും ഉടൻ തുടങ്ങും
ജംബോ വിമാനങ്ങൾ ഇറങ്ങാതെ വന്നതോടെയാണ് കരിപ്പൂരിന്‍റെ കഷ്ടകാലം തുടങ്ങിയത്. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഹജ്ജ് സർവീസുകളെ പോലും ബാധിച്ചു. വിമാനാപകടം ഉണ്ടായ ശേഷം, ടേബിൽ ടോപ്പ് വിമാനത്താവളമായ കരിപ്പൂരിന്‍റെ സുരക്ഷ കാര്യങ്ങളിൽ വ്യോമയാന മന്ത്രാലയവും പിടിമുറുക്കിയിരുന്നു. ഇതിനൊരു പരിഹാരമായാണ് ഏറെ നാളെത്തെ ആവശ്യമായ റൺവേ സേഫ്റ്റി ഏരിയ വികസിപ്പക്കുന്നത്. റൺവേയുടെ ഇരുവശങ്ങളിലായി പതിനാലര ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് ഇപ്പോൾ തുടങ്ങിയത്.
പത്ത് വർഷത്തിന് ശേഷം റൺവേ ബലപ്പെടുത്തൽ ജോലികളും തുടങ്ങാൻ തീരുമാനമായി. നവംബർ മാസത്തിൽ ജോലികൾ തുടങ്ങും. അന്താരാഷ്ട്ര സർവീസുകളെ ബാധിക്കാതെ പകൽ സമയത്താകും അറ്റകുറ്റപ്പണികൾ നടത്തുക.
കരിപ്പൂർ വിമാനത്താവള വികസനം: ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം,നഷ്ടപരിഹാരത്തിൽ വ്യക്തതയില്ലെന്ന് പരാതി
കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ പ്രതിഷേധവുമായി സ്ഥലം ഉടമകള്‍. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഒരു വ്യക്തതയും വരുത്താതെ ഏകപക്ഷീയമായി സ്ഥലം ഏറ്റെടുക്കാന്‍ ശ്രമമെന്നാണ് പരാതി.
കോഴിക്കോട് വിമാനത്താവളത്തിന്‍റെ റൺവേ എൻഡ് സേഫ്റ്റി ഏരിയയായ റിസയുടെ നീളം കൂട്ടാന്‍ പള്ളിക്കല്‍ പഞ്ചായത്തിലെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര‍് അനുമതി നല്‍കിയിരുന്നു. 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന്റ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അറുപതിലേറെ കുടുംബങ്ങളാണ് ഭൂമി വിട്ടു കൊടുക്കേണ്ടത്. എന്നാല്‍ ഭൂമി വിട്ടു കൊടുക്കുന്നവരോട് നഷ്ടപരിഹാരം ഉള്‍പ്പെടെ യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് സമരസമിതിയുടെ പരാതി.
പ്രശ്നങ്ങള്‍ പരിഹരിച്ച് ഡിസംബറോടെ ഭൂമി ഏറ്റെടുക്കനാകുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ ഭരണകൂടം. പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ഉടന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തും. ഏറ്റെടുക്കുന്ന ഭൂമി റണ്‍വേക്ക് സമാനമായി നിരപ്പാക്കി കൈമാറണമെന്നാണ് വിമാനത്താവള അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam