
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ ഓഡിറ്റോറിയത്തിന്‍റെ നിർമാണത്തിലിരിക്കുന്ന മാലിന്യ ടാങ്ക് കുഴിയിൽ വീണ വിദ്യാർത്ഥിയുടെ നില ഗുരുതരം. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മലിനജല സംസ്കരണത്തിനായി കുഴിച്ച കുഴിയിൽ 15 വയസ്സുകാരനാണ് വീണത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ഓഡിറ്റോറിയത്തില്‍ മാലിന്യ സംസ്‌കരണത്തിനായി നിർമാണം നടക്കുന്ന ടാങ്കിലാണ് വിദ്യാർത്ഥി വീണത്. ചെറുവാടിക്ക് സമീപം ആലിങ്കലില്‍ പ്രവര്‍ത്തിക്കുന്ന പാരമൗണ്ട് ഓഡിറ്റോറിയത്തിൽ ഇന്നലെ വൈകീട്ട് അഞ്ചോടെ അപകടമുണ്ടായത്.
ടാങ്കിന്‍റെ ഒരു ഭാഗം കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയിരുന്നില്ല. ശക്തമായ മഴയില്‍ ടാങ്കിന്‍റെ മുകള്‍ ഭാഗം മുഴുവന്‍ വെള്ളത്താല്‍ നിറഞ്ഞിരുന്നു. കുഴിയുള്ളത് അറിയാതെ ഇതു വഴി നടന്ന പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. കളിക്കുന്നതിനിടെ പന്ത് എടുക്കാൻ വന്നപ്പോഴാണ് വിദ്യാർത്ഥി കുഴിയിൽ വീണത്.
കൊടിയത്തൂര്‍ ബുഹാരി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയും ആലുവ സ്വദേശിയുമായ മുഹമ്മദ് സിനാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാസേന അംഗങ്ങള്‍ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റതിനാൽ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam