
പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി എത്തിയതിൽ വഴിത്തിരിവ്. വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റര്‍ ജീവനക്കാരിയാണെന്നാണ് പിടിയിലായ വിദ്യാര്‍ത്ഥി നൽകിയ മൊഴി. സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യമെന്ന് പൊലീസ് അറിയിച്ചു.
പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥി എത്തിയത്. തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇതിനിടെ ഹാൾടിക്കറ്റിലെ റോൾ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർത്ഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലക്കാരൻ ഉടൻ പൊലീസിൽ പരാതി നൽകി. വ്യാജ ഹാൽ ടിക്കറ്റമായി വന്ന വിദ്യാർത്ഥിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ചോദ്യം ചെയ്യില്ലാണ് നെയ്യാറ്റിൻകരയിലെ അക്ഷയ സെൻറർ ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് നൽകിയതെന്ന ഇവർ മൊഴി നൽകിയത്.
പാറശാല സ്വദേശിയായ വിദ്യാർത്ഥിയുടെ അമ്മ നെയ്യാറ്റിൻകരയിലെ അക്ഷയ സെൻറർ ജീവനക്കാരിയെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി ചുമതലപ്പെടുത്തിയതെന്നാണ് മൊഴിയെന്ന് പത്തനംതിട്ട ഡിവൈഎസ്‍പി ബിനു വര്‍ഗീസ് പറഞ്ഞു. എന്നാൽ, അവർ പരീക്ഷയ്ക്ക് അപേക്ഷിച്ചില്ല. മറന്നു പോയതാകാമെന്നാണ് നിഗമനം. എന്നാൽ പരീക്ഷയുടെ സമയം എത്തിയപ്പോൾ വിദ്യാർത്ഥിയുടെ അമ്മ ഹാൾടിക്കറ്റ് ആവശ്യപ്പെട്ടു.
അക്ഷയ സെൻറർ ജീവനക്കാരി തങ്ങളുടെ കമ്പ്യൂട്ടറിലുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയുടെ യഥാർത്ഥ നീറ്റ് ഹാൾടിക്കറ്റിൽ കൃത്രിമം നടത്തി വാട്സാപ്പ് വഴി അയച്ചു നൽകി. കയ്യിലുള്ളത് യഥാർത്ഥ ഹാൾടിക്കറ്റ് എന്ന് വിശ്വസിച്ചാണ് വിദ്യാർത്ഥി പത്തനംതിട്ടയിൽ പരീക്ഷയ്ക്ക് എത്തിയത്. എന്നാൽ, അക്ഷയ സെൻറർ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കേസിൽ ദുരുഹത നീങ്ങുവെന്നും ഡിവൈഎസ്‍പി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam