
സുല്‍ത്താന്‍ ബത്തേരി: മൈസൂരുവില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് കാറില്‍ വരികയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്‍ തട്ടികൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. സുല്‍ത്താന്‍ബത്തേരി കാരക്കണ്ടി സ്വദേശി പാലത്തി വീട്ടില്‍ ആസിഫ് (42) ആണ് കര്‍ണാടകയിലെ ബേഗൂര്‍ സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെ നഞ്ചന്‍ഗോഡിന് സമീപത്തായിരുന്നു സംഭവം. ആസിഫിന്റെ പരാതിയില്‍ കേസെടുത്ത ബേഗൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ആസിഫ് നല്‍കിയ വിവരങ്ങള്‍ വെച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും അക്രമികളെ കണ്ടെത്താനായിരുന്നില്ല.
മൈസൂരുവിലെ സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്യുന്ന ആസിഫ് വ്യാഴാഴ്ച വൈകിട്ട് സുല്‍ത്താന്‍ബത്തേരിയിലേക്ക് കാറില്‍ വരുന്ന വഴിയാണ് അക്രമം നേരിട്ടതെന്ന് പറയുന്നു. നഞ്ചന്‍ഗോഡിനും ബേഗൂരിനുമിടയില്‍ ഇരിക്കാട്ടി എന്ന സ്ഥലത്തുവെച്ച് മറ്റൊരു കാറിലെത്തിയ നാലംഗ സംഘമാണ് തന്റെ വാഹനം ആക്രമിച്ച് തട്ടിക്കൊണ്ടുപോയതെന്ന് ആസിഫ് പറഞ്ഞു. പിന്നീട് നാല് മണിക്കൂറോളം ആസിഫിന്റെ കാറിലും മറ്റൊരു കാറിലുമായി ഇദ്ദേഹത്തെ അക്രമികള്‍ പലയിടങ്ങളില്‍ എത്തിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പണം ആവശ്യപ്പെട്ടാണ് തട്ടികൊണ്ടുപോകലും മര്‍ദ്ദനവുമുണ്ടായത്. ആസിഫിന്റെ കാറില്‍ പണം കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിയ സംഘം വാഹനത്തില്‍ പണമില്ലെന്ന മനസിലാക്കിയതോടെ ഉള്‍പ്രദേശത്ത് കൊണ്ടുപോയി വിട്ടക്കുകയായിരുന്നു.
ആസിഫിന്റെ ഫോണും എ.ടി.എം, ക്രെഡിറ്റ് കാര്‍ഡുകളും സംഘം കൈവശപെടുത്തി. സംഘത്തില്‍ നിന്നും പാതിരാത്രിയില്‍ രക്ഷപ്പെട്ട ആസിഫ് ആദ്യം നഞ്ചന്‍ഗോഡ് പൊലീസ് സ്റ്റേഷനിലും പിന്നീട് സംഭവം നടന്ന പൊലീസ് സ്റ്റേഷന്‍ പരിധിയിയായ ബേഗൂരിലെത്തിയും പരാതി നല്‍കി. പൊലീസ് രാത്രിതന്നെ അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായിട്ടില്ല. കുഴല്‍പണം കടത്തുന്നതും തട്ടിയെടുക്കുന്നതുമായ സംഘമായിരിക്കാം തന്നെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയതെന്നും പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്നുമാണ് ആസിഫ് ആവശ്യപെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam