കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാൻ സുപ്രീംകോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കുകയാണ്. സുപ്രീംകോടതി ആവശ്യപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഏത് വിധത്തിൽ വേണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. നഗരസഭ സെക്രട്ടറിയുടെ ഒഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഹർജി സമർപ്പിക്കുന്ന കാര്യത്തിൽ ഫ്ലാറ്റ് ഉടമകളിലും ആശയക്കുഴപ്പം തുടരുകയാണ്.
ഈ മാസം ഇരുപതിനകം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കി റിപ്പോർട്ട് നൽകാനാണ് സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. സമയപരിധി നാളെ അവസാനിക്കാനിരിക്കെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഏത് വിധത്തിൽ വേണമെന്ന കാര്യത്തിലാണ് ആശയക്കഴപ്പം തുടരുന്നത്. സുപ്രീംകോടതി വിധി വന്നതിന് ശേഷം സർക്കാർ സ്വീകരിച്ച നടപടികളെപ്പറ്റിയുള്ള തൽസ്ഥിതി റിപ്പോർട്ടാണോ അതോ ഫ്ലാറ്റുകൾ എന്ന് പൊളിക്കാനാകുമെന്നാണോ റിപ്പോർട്ട് നൽകേണ്ടത് എന്നതിൽ തീരുമാനം ആയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ വിദേശത്തായിരുന്ന ചീഫ് സെക്രട്ടറി ഇന്ന് തിരിച്ചെത്തുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമാകും. സുപ്രീംകോടതി ഉത്തരവിൽ പരിസ്ഥിതി മന്ത്രാലയത്തിന് ഇടപെടാനുള്ള പരിമിതി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയതും സംസ്ഥാന സർക്കാരിന് പുതിയ തലവേദനയായി. ഇക്കാര്യത്തിൽ അറ്റോർണി ജനറലുമായുള്ള കൂടിയാലോചനകൾ തുടരുകയാണ്. ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി മരട് നഗരസഭ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുടർനടപടി സർക്കാർ നിർദ്ദേശം ലഭിച്ചതിനു ശേഷം മാത്രം മതിയെന്നാണ് നഗരസഭയുടെ തീരുമാനം.
അതേസമയം ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ഹർജി നൽകാനായിരുന്നു ഫ്ലാറ്റ് ഉടമകളുടെ നീക്കം. എന്നാൽ മരട് കേസിൽ ഇനി യാതൊരു ഹർജിയും സ്വീകരിക്കരുതെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ നഗരസഭ സെക്രട്ടറിയുടെ ഒഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റ് ഉടമകൾ ഹർജി നൽകിയാൽ ഫയലിൽ സ്വീകരിക്കുന്ന കാര്യത്തിൽ ഹൈക്കോടതി രജിസ്ട്രിക്കും സംശയമുണ്ട്. ഇക്കാര്യത്തിൽ ഫ്ലാറ്റ് ഉടമകളുടെ അഭിഭാഷകർ തന്നെ സംശയം പ്രകടിപ്പിച്ചതാണ് ഹർജി സമർപ്പിക്കുന്നത് വൈകാൻ കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam