
പാലക്കാട്: കോൺഗ്രസിലെ യുവനേതാവിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി പാലക്കാട്ടെ ബിജെപി, സിപിഎം നേതാക്കൾ രംഗത്ത്. യുവനേതാവിനെതിരായ ആരോപണത്തിൽ കോൺഗ്രസ് ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റണമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ പറഞ്ഞു. പാലക്കാട്ടെ എംഎൽഎയെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണം. കൂടുതൽ സ്ത്രീകൾ പരാതിയുമായി വന്നാൽ ബിജെപി പ്രക്ഷോഭം ശക്തമാക്കും. അവർക്ക് ആവശ്യമായ സംരക്ഷണവും നിയമസഹായവും നൽകുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസിലെ അഴുക്കിനെ കുറിച്ചല്ല സിപിഎം ചർച്ച ചെയ്യേണ്ടതെന്നായിരുന്നു യുവനേതാവിനെതിരായ ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ പ്രതികരണം. ഇതിന് സിപിഎമ്മല്ല മറുപടി പറയേണ്ടത്. ദുഷിച്ചുനാറിയ യൂത്ത് കോൺഗ്രസ് നേതാവിനെക്കുറിച്ച് ഞങ്ങൾ എന്ത് പറയാനാണ്. ഇത്തരം ആളുകൾ നാടിൻ്റെ തലപ്പത്തേക്ക് വരുന്നത് ആപത്താണ്. യുവനേതാവ് യുവതിയെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് വിളിച്ചത് ശാപ്പാടടിക്കാനാണോ. ഈ ജനപ്രതിനിധി കേരളത്തിന് തന്നെ അപകടമാണ്. ഇയാളുടെ ആത്മബന്ധം ഉള്ളയാൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. യുവനേതാവിനെതിരെ നിരന്തരം ആരോപണം വരുന്നു. ഇയാളെ ചാനൽ ചർച്ചയ്ക്ക് വിളിക്കുമ്പോൾ സൂക്ഷിക്കണം. വനിത അവതാരകരെ ഇയാൾക്കൊപ്പം ചർച്ചയ്ക്ക് ഇരുത്തരുത്. അവരുടെ ഫോൺ നമ്പർ കൊടുക്കരുത്. സിപിഎം പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ആദ്യം വ്യാജൻ എന്നും ഇപ്പോൾ കോഴിയെന്നും ഇഎൻ സുരേഷ് ബാബു പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam