
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ. പുലാമന്തോൾ വളപ്പിൽ ബഷീർ (68 )ആണ് മരിച്ചത്. ഇന്ന് ഉച്ച ക്ക് രണ്ട് മണിയോടെയാണ് ബഷീർ വീട്ടുവളപ്പിൽ വീണ് കിടക്കുന്നത് സമീപവാസികൾ കാണുന്നത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാതപത്തെതുടര്‍ന്നാണ് മരണമെന്നാണ് സംശയിക്കുന്നത്.പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൊല്ലം കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാതപം ഏറ്റെന്നാണ് സംശയം. രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിടത്തിലേക്ക് പോയതാണ് ബേബി. 11.30 യോടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് മരിച്ച ബേബി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.
സൂര്യാതപം; വിവിധയിടങ്ങളിൽ ആളുകള്‍ക്ക് പൊള്ളലേറ്റു
കൊടുവള്ളിയിൽ യുവാവിന് സൂര്യതപമേറ്റു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ആണ് സംഭവം. കൊടുവള്ളി പോർങ്ങോട്ടൂർ ചേലോണ അമൽ ഷാജിനാണ് സൂര്യാതപമേറ്റത്. കാരന്തൂരിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കൊടുവള്ളിയിൽ വെച്ചാണ് കൈകളിൽ പൊള്ളലേറ്റത്.കളരാന്തിരി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി. കണ്ണൂർ ചെറുപുഴയിൽ മധ്യവയസ്കന് സൂര്യതപമേറ്റു. ചെറുപുഴ കാഞ്ഞിരത്താംകുന്ന് സ്വദേശി ബെന്നിക്കാണ് സൂര്യതപമേറ്റത്. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് സംഭവം. കോഴിക്കോടും യുവാവിന് സൂര്യാതപമേറ്റു. കൊടിയത്തൂർ പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി അബ്ദുൽ ജലീലിനാണ് സൂര്യാതപമേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു. ബൈക്കിൽ പോകുന്നതിനിടെയാണ് സംഭവം. ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam