കുർബാന പരിഷ്കരണം: കർദിനാളിൻ്റെ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കും, എതിർപ്പുമായി ഭൂരിഭാഗം വൈദികർ

By Web TeamFirst Published Sep 4, 2021, 8:11 PM IST
Highlights

അതിരൂപതയിലെ വിമത വൈദികരുടെ കൂട്ടായ്മയായ അതി രൂപതാ സംരക്ഷണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.  നിലവിലെ ജനാഭിമുഖ കുർബാന തുടരണമെന്നാണ് ഇവരുടെ ആവശ്യം.

കൊച്ചി:സിറോ മലബാർ സഭയിലെ കുർബാന പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ കർദിനാൾ മാർ ജോർജ് ആല‌ഞ്ചേരിയുടെ ഇടയലേഖനം നാളെ പളളികളിൽ വായിക്കും. എന്നാൽ വിയോജിപ്പുമായി രംഗത്തെത്തിയ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും തങ്ങളുടെ പളളികളിൽ സർക്കുലർ വായിക്കില്ലെന്ന നിലപാടിലാണ്. 

അതിരൂപതയിലെ വിമത വൈദികരുടെ കൂട്ടായ്മയായ അതി രൂപതാ സംരക്ഷണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.  നിലവിലെ ജനാഭിമുഖ കുർബാന തുടരണമെന്നാണ് ഇവരുടെ ആവശ്യം. ഇരിങ്ങാലക്കുട രൂപതിയിലെ ഒരു വിഭാഗം വൈദികരും സർക്കുലർ വായിക്കില്ലെന്നാണ് സൂചന. വത്തിക്കാന്‍റെ അനുമതിയോടെ  കുർബാന ക്രമം പരിഷ്കരിക്കാനുളള കർദിനാളിന്‍റെ തീരുമാനത്തിനെതിരെ സിനഡിന് പരാതി നൽകിയ സാഹചര്യത്തിൽ ഇടയലേഖനം വായിക്കേണ്ട കാര്യമില്ലെന്നാണ് ഇവരുടെ നിലപാട്. 

എന്നാൽ കർദിളിനെ പിന്തുണയ്ക്കുന്ന അതിരൂപതയിലെ ഒരു വിഭാഗം വൈദികർ സർക്കുലർ വായിക്കുമെന്നാണ് വിവരം.  സഭയുടെ കീഴിലുളള മറ്റ് രൂപതകളിലും ഇടയലേഖനം  വായിക്കും. ജനാഭിമുഖ കുർബാനയ്ക്ക് പകരമായി അൾത്താരയ്ക്കഭിമുഖമായിക്കൂടി കുർബാനയർപ്പിക്കും വിധമുളള ആരാധനാ ക്രമം നടപ്പാക്കണമെന്നാണ് സിനഡ് നിർദേശിച്ചിരിക്കുന്നത്. 

click me!