
കൊച്ചി: കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ വഖഫ് നിയമഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്നതാണെന്ന് സിറോ മലബാർ സഭ. എന്നാൽ സിറോ മലബാർ സഭയുടെ നിലപാട് ഏതെങ്കിലും പാർട്ടിക്കുള്ള തുറന്ന പിന്തുണയല്ലെന്നും വക്താവ് ഫാദർ ആന്റണി വടക്കേക്കര പറഞ്ഞു. സ്വത്ത് വഖഫ് ചെയ്യുന്നതിനോ മുസ്ലിം സമുദായത്തിനോ തങ്ങൾ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പം ജനതയ്ക്ക് സിറോ മലബാർ സഭ അഭിവാദ്യം അർപ്പിക്കുന്നുവെന്ന് ആന്റണി വടക്കേക്കര പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്യുന്ന നിയമമായിരുന്നു നിലവിലുണ്ടായിരുന്ന വഖഫ് നിയമം. അക്കാര്യത്തിൽ സർക്കാർ ഉത്തരവാദിത്വം നിറവേറ്റി. ജനപ്രതിനിധികൾ എല്ലാവരും മുനമ്പം ജനതയോടൊപ്പമാണ്. ഇക്കാര്യത്തിൽ സർക്കാർ കൃതതയോടെ നിലപാട് എടുത്തു. കേരളത്തിൽ നിന്ന് സംസാരിച്ച എല്ലാ ജനപ്രതിനിധികളും മുനമ്പത്തിന് അനുകൂലമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളുടെ മേൽ കടന്ന് കയറ്റം ഉണ്ടാകരുത്. സ്വത്ത് വഖഫ് ചെയ്യുന്നതിനും മുസ്ലിം സമുദായത്തിനും എതിരല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് 232നെതിരെ 288 വോട്ടോടുകൂടി ബിൽ ലോക്സഭ പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും സഭ വോട്ടിനിട്ട് തള്ളുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ബിൽ പാസായത്. ബിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യസഭയിലും അവതരിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam