രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം: കോൺഗ്രസുകാരെ പ്രതിയാക്കാൻ പൊലീസ് ശ്രമമെന്ന് ടി സിദ്ധിഖ്

By Web TeamFirst Published Aug 17, 2022, 8:32 PM IST
Highlights

രാഹുൽ ഗാന്ധി എം പിയുടെ വയനാട് കൽപറ്റയിലെ ഓഫീസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയാണ് എസ് പിയുടെ റിപ്പോർട്ട്

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട് എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസുകാരെ പ്രതിയാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ്. നിരപരാധികളുടെ വീടുവളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

കോൺഗ്രസ് പ്രവർത്തകനായ ജോർജിന്റെ വീട്ടിൽ പൊലീസ് അതിക്രമിച്ച് കയറിയെന്നാണ് അദ്ദേഹം പറയുന്നത്. എന്തിനാണ് വീടുവളഞ്ഞ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുന്നതെന്ന് ചോദിച്ച എംഎൽഎ കേസിലെ യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്തു നിൽക്കുകയാണെന്നും പറഞ്ഞു. എകെജി സെന്റർ ആക്രമണത്തിന്റെ ശ്രദ്ധ തിരിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഭരണ തലത്തിൽ വലിയ ഗൂഢാലോചന നടക്കുകയാണെന്നും കുറ്റപ്പെടുത്തി.

കേരളത്തിൽ 19 ദിവസം, 453 കി.മീ പദയാത്ര; രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര വൻ വിജയമാക്കാൻ കെപിസിസി 'മാസ്റ്റർ പ്ലാൻ'

രാഹുൽ ഗാന്ധി എം പിയുടെ വയനാട് കൽപറ്റയിലെ ഓഫീസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയാണ് എസ് പിയുടെ റിപ്പോർട്ട്. ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ട് പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോർട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ് എഫ് ഐ പ്രവർത്തകർ കസേരയിൽ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയിൽ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എം പി ഓഫിസിലെ എസ് എഫ് ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവർത്തകർ നശിപ്പിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം. 

സമരത്തിന് ശേഷം 25 എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ 3.59ന് പകർത്തിയ ചിത്രങ്ങളിൽ ഗാന്ധി ചിത്രം ചുമരൽ തന്നെ ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫർ തിരികെ എത്തുന്നത് 4.30 ന് ആണ്. ആ സമയം ഓഫീസിനുള്ളിൽ കോൺഗ്രസ് , യു ഡി എഫ് പ്രവർത്തകർ മാത്രമാണുള്ളത്. ഈ സമയത്ത് പകർത്തിയ ഫോട്ടോയിൽ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

'അന്ധവിശ്വാസം പ്രചരിപ്പിക്കാതെ ജനങ്ങളുടെ പ്രശ്നങ്ങളിൽ മറുപടി പറയൂ'; മോദിക്ക് രാഹുലിന്റെ മറുപടി

കേസിൽ 29 എസ് എഫ് ഐ പ്രവർത്തകർക്ക് ജൂലൈ ആറിന് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേർ ജൂൺ 26 നാണ് അറസ്റ്റിലായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇവർക്ക് അന്ന് പാർട്ടി പ്രവർത്തകരും എസ് എഫ് ഐ പ്രവർത്തകരും വലിയ വരവേൽപ്പാണ് നൽകിയിരുന്നത്.

യുവാവിന്‍റെ ഷർട്ട് രാഹുൽ ഗാന്ധി വലിച്ച് കീറിയോ? ആരോപണവുമായി ബിജെപി ഐടി സെൽ തലവൻ

click me!