
തിരുവനന്തപുരം: കേരള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. കേരള സര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്ട്മെന്‍റിലെ സെമിനാര്‍ വിലക്കിയ സംഭവത്തിലാണ് വൈസ് ചാന്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് വിസി നൽകേണ്ടതില്ലെന്നും ഡോ. മോഹൻ കുന്നുമ്മൽ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആരോപിച്ചു.
വിദ്യാർത്ഥികളെ തേടി എൻഐഎ വരുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഭീഷണിപ്പെടുത്തിയാൽ തിരിഞ്ഞോടും എന്നാവും ആർഎസ്എസ് ചരിത്രം. വിസിക്ക് രാഷ്ട്രീയ കാര്യങ്ങളിലാണ് കൂടുതൽ താല്‍പര്യം. ആര്‍എസ്എസ് രാഷ്ട്രീയം പറയാനാണ് താത്പര്യം. ഇതിനെ ഏതുവിധേനയും ചെറുക്കും.വിദ്യാർത്ഥികളെ രാജ്യവിരുദ്ധർ എന്ന് വിളിച്ച പ്രസ്താവന വിസി പിൻവലിക്കണം. ആർഎസ്എസിനെതിരെ സംസാരിച്ചാൽ രാജ്യവിരുദ്ധരാക്കുന്ന വേല കയ്യിൽ വെച്ചാൽ മതി. സംസ്ഥാനത്തെമ്പാടും കേരള വിസിയുടെ കോലം കത്തിക്കും.
രാജ്യവിരുദ്ധമായ ഒന്നും സെമിനാറായി നിശ്ചയിച്ചിട്ടില്ല. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയാണ് റിപ്പോർട്ട് സെമിനാര്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നൽകിയത്. ആരോഗ്യ സര്‍വകലാശാല യൂണിയൻ ഉദ്ഘാടന വേദിയിൽ യുദ്ധ വിരുദ്ധ ബോർഡ് വെച്ചതിന് വിസി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി. വിദ്യാർത്ഥികളുടെ മുഖത്ത് നോക്കി രാജ്യവിരുദ്ധരെന്ന് വിളിക്കുകയാണ് വിസി. വിസി മാപ്പ് പറയണം. മാപ്പ് പറയാൻ വിസിക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. ആർ എസ് എസ് ശാഖയിൽ അത് പഠിപ്പിക്കുന്നുണ്ടല്ലോയെന്നും എസ്എഫ്ഐ ചോദിച്ചു. ഇങ്ങനെ വിസിയെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധം ഉയരുമെന്നും വിസിയുടെ ശശീരഭാഷ തന്നെ ബിജെപി നേതാക്കളുടേതാണെന്നും എസ്എഫ്ഐ ആരോപിച്ചു.
പഹൽ ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള തമിഴ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സെമിനാര്‍ കേരള സര്‍വകലാശാല വി.സി ഡോ.മോഹൻ കുന്നുമ്മൽ വിലക്കിയിരുന്നു. തമിഴ് പ്രസിദ്ധീകരണമായി ജനനായകത്തിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ ദേശവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് വി.സി വിലക്കിയത്. ഭീകരാക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്നായിരുന്നു ലേഖനത്തിലെ ഉള്ളടക്കം.
വിലക്കിയ കാര്യം വി.സി ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കേരള സർവകലാശാല തമിഴ് ഡിപ്പാർട്ട്മെന്റ് മേധാവി രജിസ്ട്രാർക്ക് വിശദീകരണം നൽകിയിരുന്നു. തമിഴ് പ്രസിദ്ധീകരണത്തിലെ വിവാദ ലേഖനം ആസ്പദമാക്കി ചര്‍ച്ചയ്ക്ക് നിര്‍ദ്ദേശിച്ച ഗവേഷക വിദ്യാര്‍ഥി മാപ്പ് ചോദിച്ചെന്നും വകുപ്പ് മേധാവി രജിസ്ട്രാറെ അറിയിച്ചു. രജിസ്ട്രാര്‍ വിസിക്ക് റിപ്പോര്‍ട്ട് കൈമാറി. ഈ സംഭവത്തിലാണ് എസ്എഫ്ഐ വിസിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam