
താനൂർ: താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ നാളെ സന്ദർശിക്കും. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബോട്ട് ദുരന്തത്തിൽ പ്രതിയായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തിരൂർ സബ്ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതിക്കെതിരെ കോടതിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. റിമാൻ്റിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാൻ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. ബോട്ട് ദുരന്തത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. ദുരന്തത്തിന് ശേഷം ബോട്ടുടമ നാസർ ഒളിവിൽ പോയിരുന്നു.
താനൂർ ബോട്ട് ദുരന്തം: ബോട്ടുടമ നാസർ റിമാൻ്റിൽ
താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്ട്രാറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അത്യധികമായ ദുഖഭാരത്താലാണ് ഉത്തരവെഴുതുന്നതെന്ന് കോടതി പറഞ്ഞു. എല്ലാ ദുരന്തങ്ങൾക്ക് ശേഷവും പതിവ് അന്വേഷണമുണ്ടാകും. പരിഹാരമാർഗങ്ങൾ നിർദേശിക്കപ്പെടും. പക്ഷേ പിന്നീട് എല്ലാവരും എല്ലാം മറക്കുമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. സംസ്ഥാനത്ത് നൂറുകണക്കിന് ബോട്ടുകൾ ടൂറിസം രംഗത്തുണ്ട്. സമാന സംഭവം എപ്പോൾ വേണമെങ്കിലും കേരളത്തിൽ എവിടെയും ആവർത്തിക്കപ്പെടാം. സംവിധാനം നോക്കുകുത്തിയായാൽ അത് എപ്പോൾ വേണമെങ്കിലും ഉണ്ടാകും. നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം, ജീവൻ ഇനിയും പൊലിയരുത്. ഇത് മുന്നിൽ കണ്ടാണ് ഇടപെടുന്നതെന്നും കോടതി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam