ഹൈക്കമാൻഡിനോട് തര്‍ക്കമില്ല, പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് പുതിയ കാര്യമല്ല; മറുപടിയുമായി തരൂര്‍

By Web TeamFirst Published Jan 11, 2023, 7:15 PM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും തനിക്കെതിരെയുള്ള വിമർശനത്തിൻ്റെ കാരണം വിമർശിക്കുന്നവരാണ് പറയേണ്ടതെന്നും തരൂർ പറഞ്ഞു. 

മലപ്പുറം: കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന പ്രസ്താവനയ്ക്ക് എതിരെ ദേശീയ നേതൃത്വം വിമർശിച്ചതോടെ വിശദീകരണവുമായി ശശി തരൂർ എംപി. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും താരിഖ് അൻവറിനോടോ ഹൈക്കൻമാഡിനോടോ തനിക്ക് തർക്കമില്ലെന്നും തരൂർ മലപ്പുറത്ത് പറഞ്ഞു.

ക്ഷണം ലഭിച്ച പരിപാടികളിൽ പങ്കെടുക്കാനാണ് താൻ പോകുന്നതും സംസ്ഥാനത്ത് വിവിധ പരിപാടികളിൽ താൻ പങ്കെടുക്കുന്നത് പുതിയ കാര്യമല്ലെന്നും ശശി തരൂർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും തനിക്കെതിരെയുള്ള വിമർശനത്തിൻ്റെ കാരണം വിമർശിക്കുന്നവരാണ് പറയേണ്ടതെന്നും തരൂർ ചൂണ്ടിക്കാട്ടി. 

കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശിതരൂരിൻ്റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു. നേതാക്കൾക്ക് പല ആഗ്രഹങ്ങളുണ്ടാകാമെങ്കിലും പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് ചില രീതികളുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. തരൂരിൻറെ നീക്കങ്ങളിൽ അതൃപ്തിയുണ്ടെങ്കിലും സംസ്ഥാന നേതൃത്വം കരുതലോടെ പ്രതികരിക്കാതിരിക്കുമ്പോഴാണ് ദേശീയ നേതൃത്വത്തിൻറെ വിമർശനം.

ദേശീയ-സംസ്ഥാന നേതൃത്വത്തെ ഒരുപോലെ വെട്ടിലാക്കിയാണ് കേരള പ്ലാനുമായുള്ള തരൂരിൻറ പര്യടനം. നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും വരെയുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് മത-സാമുദായിക നേതാക്കളുടെ പിന്തുണ ആവർത്തിച്ചുറപ്പാക്കിയുമാണ് നീക്കങ്ങൾ. തരൂരിനെ വാഴ്ത്തി എൻഎസ്എസ് അടക്കം നിലയുറപ്പിക്കുമ്പോൾ കടുത്ത അമർഷമുണ്ടങ്കിലു കേരള നേതാക്കൾ വിമർശനം ഉള്ളിലൊതുക്കുന്നു. എന്നാൽ തരൂർ ലൈൻ ശരിയല്ലന്ന് തന്നെ ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.

തരൂർ മുഖ്യമന്ത്രിയായാലും പ്രശ്നമല്ലെന്ന് പറഞ്ഞ് കേരളത്തിലേക്കുള്ള മടക്കം പ്രഖ്യാപിച്ച സിറ്റിംഗ് എംപിമാരെയും കേരള ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി തള്ളുന്നു.നിയമസഭാ തെരഞ്ഞെടുപ്പിൽമത്സരിക്കാൻ ആഗ്രഹിക്കുന്ന എംപിമാരെയും തരൂർ ഒപ്പം നിർത്തുന്നതിൽ സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ട്. ഇന്നും നാളെയുമായി നടക്കുന്ന കെപിസിസി ഭാരവാഹി-എക്സിക്യൂട്ടീവ് യോഗങ്ങളിൽ തരൂരിനെതിരെവിമർശനം ഉയരും. 

എന്നാൽ അഭിപ്രായപ്രകടനങ്ങൾ അച്ചടക്കലംഘനമല്ലെന്നാണ് തരൂർ ക്യാമ്പിൻറ നിലപാട്. ദേശീയ നേതൃത്വം പൂർണ്ണമായും അവഗണിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില ലക്ഷ്യങ്ങൾ പറഞ്ഞ് നേതൃത്വത്തെ തരൂർ വട്ടംകറക്കുന്നത്. പ്രവർത്തകസമിതി അഴിച്ചുപണിയിൽ സ്ഥാനമില്ലെങ്കിൽ തിരുവനന്തപുരത്ത് മത്സരിക്കാതെ തരൂർ കൂടുതൽ കടുപ്പിച്ചേക്കും. തരൂരിനെ എതിർക്കുന്നതിനൊപ്പം കെ.സുധാകരനെ മാറ്റാനുള്ള ഒരു  വിഭാഗം നേതാക്കളുടെ നീക്കവും ഫലം കാണില്ലന്ന സൂചനയാണ് താരിഖ് അൻവർ നൽകിയത്. നേതൃമാറ്റം അജണ്ടയിലില്ലെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്.  
 

click me!