
കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം. ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. 5 കോടി രൂപയുടെ സാമ്പത്തിക ബാധ്യത തീർക്കാൻ 2021 മുതൽ തുടങ്ങിയ ഗൂഢാലോചനയ്ക്ക് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലെന്നാണ് കണ്ടെത്തൽ. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.മരണഭയം ഉണ്ടാക്കും വിധം കുട്ടിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ. ബാലനീതി നിയപ്രകാരവും കേസുണ്ട്.
ഓയൂർ പ്ലാൻ വിജയിച്ചാൽ മറ്റ് കുട്ടികളേയും തട്ടി കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടു. ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാർ, ഭാര്യ എം.ആർ.അനിതാകുമാരി, മകൾ പി.അനുപമ എന്നിവർ മാത്രമാണ് പ്രതികൾ. സാമ്പത്തിക ബാധ്യത തീർക്കാൻ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യത്തിനായി കുട്ടിയെ തടവിൽ പാർപ്പിച്ചെന്നാണ് കേസ്. ആറുവയസുകാരിയുടെ സഹോദരനാണ് കേസിലെ ഏക ദൃക്‌സാക്ഷി. കൂടാതെ 160 സാക്ഷികളുണ്ട്. 150 തൊണ്ടി മുതലുകൾ, ലാപ്ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു.
മോചനദ്രവ്യം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത് അനിത കുമാരിയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. മറ്റ് ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 72 ആം നാളിലാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.എം.ജോസിന്‍റെ നേതൃത്വത്തിലുള്ള പതിമൂന്ന് അംഗ സംഘമാണ് അന്വേഷിച്ചത്. തിരുവനന്തപുരത്ത് ജയിലില്‍ കഴിയുന്ന പ്രതികള്‍ ഇതുവരെയും കേസില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam