'ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമര്‍ശനാത്മകമായി മാത്രം',സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് പുറത്ത്

Published : Dec 14, 2022, 11:24 AM ISTUpdated : Dec 14, 2022, 11:30 AM IST
 'ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമര്‍ശനാത്മകമായി മാത്രം',സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് പുറത്ത്

Synopsis

സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ടവരും മൊഴി നൽകിയതെന്നും റഫർ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കൊച്ചി: ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന കേസില്‍ മുന്‍ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്‍റെ റഫര്‍ റിപ്പോര്‍ട്ട് പുറത്ത്. സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണ്. ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിച്ചിട്ടില്ല. അതിനാൽ തന്നെ ഈ കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും റഫര്‍ റിപ്പോർട്ടിൽ പറയുന്നുണ്ട്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ടവര്‍ മൊഴി നൽകിയതെന്നും റഫർ റിപ്പോർട്ടിൽ പറയുന്നുണ്ട്. സജി ചെറിയാനെതിരെ തെളിവില്ലെന്ന പേരിൽ തിരുവല്ല കോടതിയിലാണ് കഴി‍ഞ്ഞ ദിവസം പൊലീസ് റിപ്പോർട്ട് നൽകിയത്.

2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ വെച്ചാണ് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. തുടര്‍ന്ന് ജൂലൈ ആറിന് സജി ചെറിയാൻ രാജിവെച്ചു. സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണത്താല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കേടതിയില്‍ ഇതുസംബന്ധിച്ച് പൊലീസ് റിപ്പോർട്ട് നൽകി. സജി ചെറിയാൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് കണ്ടെത്തൽ. യാദൃശ്ചികമായാണ് വിവാദ പരാമർശം ഉണ്ടായത്. പ്രസംഗം മുഴുവൻ കേട്ടാൽ ഇത് ബോധ്യമാകും. പരിപാടിയുടെ വേദിയിലുണ്ടായിരുന്ന എംഎൽഎമാരടക്കമുള്ളവരുടെ മൊഴികളും മുൻ മന്ത്രിക്ക് അനുകൂലമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിന് കിട്ടിയ ജില്ലാ പ്ലീഡറുടെ നിയമോപദേശത്തിലും ഏതൊരു പൗരനും ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് പറയുന്നുണ്ട്. പ്ലീഡറുടെ നിയമോപദേശം അടക്കം വിശദമായ റിപ്പോർട്ടാണ് പൊലീസ് കോടതിയില്‍ സമർപ്പിച്ചത്. 

PREV
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്