
കോഴിക്കോട്: നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി. സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലുള്ള നഹീമയുടെ ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി റഫ്നാസിനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പെൺകുട്ടിയെ ആക്രമിച്ച ശേഷം ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രയിൽ നിന്ന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇയാളെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. പെൺകുട്ടിയെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് റഫ്നാസ് പൊലീസിനോട് പറഞ്ഞു.
പ്രണയ നൈരാശ്യമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് റഫ്നാസ് നേരത്തെ പൊലീസിനോട് പറഞ്ഞത്. ഇന്നലെയാണ് ബിരുദ വിദ്യാർത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും എന്നാണ് വിവരം. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം റഫ്നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു. തൻ്റെ പ്രണയം യുവതി നിരസിച്ചതാണ് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞിരിക്കുകന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam