
കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാർഡിയാക് പ്രശ്നവും ഉണ്ടായിരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജീത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് മാസം പ്രായമായ കുഞ്ഞിന് പ്രതിരോധ ശേഷി കുറവെന്നാണ് ചികിത്സയിൽ മനസ്സിലായത്. തുടക്കം മുതൽ രണ്ടുപേരും വെൻ്റിലേറ്ററിലായിരുന്നുവെന്നും ഡോ. സജീത് കുമാർ പറഞ്ഞു.
നെഗ്ലീറിയ വിഭാഗത്തിൽപ്പെട്ട അമീബയാണ് രണ്ട് പേരുടെ തലച്ചോറിലും പ്രവേശിച്ചത്. മികച്ച ചികിത്സയാണ് നൽകിയത്. മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് പത്ത് പേരാണ്. ഇവരും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരാണ്. വിദേശത്ത് നിന്നുള്ള മരുന്ന് എത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഇന്നലെ രണ്ട് പേർ മരിച്ചിരുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസുകാരിയും ഇന്നലെ മരിച്ചു. മെഡിക്കൽ കോളേജിലേക്ക് അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam