
പത്തനാപുരം: ബസ് യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന നാടോടി സംഘത്തിലെ രണ്ടു സ്ത്രീകൾ കൊല്ലം പത്തനാപുരത്ത് പിടിയിലായി. കോയമ്പത്തൂർ ഒസാംപെട്ടി സ്വദേശികളായ ലക്ഷ്മിയും, നന്ദിനിയുമാണ് പിടിയിലായത്. കൊട്ടാരക്കര കിഴക്കേതെരുവിൽ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പത്തനാപുരത്തേക്ക് യാത്ര ചെയ്ത പിടവൂർ സ്വദേശിയുടെ പേഴ്സ് അപഹരിക്കാൻ ശ്രമിക്കുമ്പോഴാണ് ഇരുവരും പിടിയിലായത്. ബസ് പത്തനാപുരം ഡിപ്പോയിലെത്തി യാത്രക്കാര്‍ ഇറങ്ങുന്ന സമയത്ത് യാത്രക്കാരിയായ സ്ത്രീയുടെ സാരിയിൽ ഒരാൾ കാലുകൊണ്ട് ചവിട്ടിപിടിച്ച് ശ്രദ്ധ തിരിച്ചു.
ഈ സമയം അടുത്തയാൾ പഴ്സ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു. മറ്റ് യാത്രക്കാരും വീട്ടമ്മയുടെ മകളും ചേർന്ന് മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മോഷണം കഴിഞ്ഞാലുടൻ ഇരുവരും ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി പുതിയ വസ്ത്രം ധരിക്കും. ഇതിനായി ധരിക്കുന്ന വസ്ത്രത്തിനടിയിൽ മറ്റൊരു നിറത്തിലുള്ള വസ്ത്രം കൂടി അണിഞ്ഞായിരുന്നു മോഷണത്തിനുള്ള യാത്രകളെന്നും പൊലീസ് പറയുന്നു. സമാനമായ ഒട്ടേറെ കേസുകളിൽ പ്രതികളാണ് ഇരുവരുമെന്നാണ് പത്തനാപുരം പൊലീസിന്‍റെ കണ്ടെത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam