
കൊച്ചി: ഓര്‍ത്തഡോക്സ് യാക്കോബായ സഭ തര്‍ക്കം (Church Dispute) ഇങ്ങനെ തുടരുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ഹൈക്കോടതിയുടെ (High Court) ചോദ്യം. സാധാരണ വിശ്വാസികള്‍ക്ക് ഇത് കൊണ്ട് ഒരു ഗുണവുമില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ (Justice Devan Ramachandran) അഭിപ്രായപ്പെട്ടു.
സഭാ തര്‍ക്കത്തില്‍ രണ്ട് വിഭാഗങ്ങളില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി, അത്തരത്തില്‍ പറയുന്നത് അവസാനിപ്പിക്കണം എന്നും നിർദ്ദേശിച്ചു. സുപ്രീം കോടതി (Supreme Court) ഉത്തരവ് പ്രകാരം ഒരു സഭയും ഒരു ഭരണഘടനയും മാത്രമേയുള്ളൂ. അനന്തമായി നീളുന്ന വ്യവഹാരങ്ങള്‍ ഇരുസഭയെയും മുറിപ്പെടുത്തുകയേ ഉള്ളൂ. നിയമവ്യവഹാര പ്രക്രിയയുടെ അവസാനമെത്തിയെന്ന് ഇരുസഭകളും മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
യാക്കോബായ (Jacobite), ഓർത്തഡോക്സ് (Orthodox) പളളിത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ വിവിധ പള്ളികൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. രണ്ട് വിഭാഗം എന്ന് പറയുന്നതിന് പ്രസക്തി ഇല്ല എന്ന് കോടതി പറഞ്ഞു. 1934ലെ ഭരണ ഘടന അംഗീകരിക്കാൻ തയ്യാർ ആണോ എന്ന് യാക്കോബായ വിഭാഗത്തോട് കോടതി ചോദിച്ചു. നാളുകളായി ഈ തർക്കം തുടരുന്നു,ഇതിന് ഒരു അവസാനം ആവശ്യമാണ്. നിയമ വ്യവസ്ഥക്ക് ആണ് മുൻഗണന നൽകേണ്ടത്. 1934ലെ ഭരണഘടനയ്ക്ക് ആണ് പ്രഥമ പരിഗണന നൽകേണ്ടത്. ഇരുവിഭാഗവും സർക്കാരിനെ പ്രതിസന്ധിയിൽ ആക്കുകയാണ്. സർക്കാർ ബലം ഉപയോഗിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാവും എന്ന് നിങ്ങൾക്ക് അറിയില്ലേ എന്നും കോടതി ചോദിച്ചു.
കഴിഞ്ഞത് കഴിഞ്ഞു. ഇത് മറക്കാനും പൊറുക്കാനുമുള്ള സമയമാണ്. ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. ഇരുസഭകളിലെയും വിവേകശാലികളായ നേതൃത്വം തീരുമാനമെടുക്കണം. സര്‍വേശ്വരന്‍ ഈ നിയമപോരാട്ടവും ഏറ്റുമുട്ടലും കണ്ട് വേദനിക്കുന്നു. ആര്‍ക്കാണ് ഈ നിയമപോരാട്ടം കൊണ്ട് ഗുണം, ദൈവത്തിന് ഒരു ഗുണവുമില്ല. തര്‍ക്കം മൂലം കുറെ പള്ളികള്‍ പൂട്ടിക്കിടക്കുന്നു, കുറേ രക്തച്ചൊരിച്ചിലുണ്ടായി. പള്ളികള്‍ ഭരിക്കപ്പെടേണ്ടത് 1934 ഭരണഘടന പ്രകാരമാണ്. വികാരിയെയും വിശ്വാസികളെയും പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാനാകില്ല. പൊലീസിനെ നിയോഗിച്ചല്ല ഈ പ്രശ്നം പരിഹരിക്കേണ്ടത്. ആരും ആരെയും പുറത്താക്കില്ല, പക്ഷേ പള്ളിയില്‍ തുടരണമെങ്കില്‍ 1934 ഭരണഘടന അംഗീകരിക്കാന്‍ ബാധ്യതയുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസുകൾ ഒക്ടോബർ 5ലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam