
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അഭിഭാഷകൻ നടത്തിയ ആരോപണത്തിന് പിന്നിൽ ഇടതുപക്ഷത്തുള്ളവരെ മാത്രമല്ല സംശയമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി അബ്ദുൾ കരീം ചേലേരി. പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. ഇതുകൊണ്ട് ഗുണം കിട്ടിയവരെ മാത്രമല്ല ഗുണം പ്രതീക്ഷിച്ചവരിലേക്കും അന്വേഷണം നീളണമെന്നും അബ്ദുൾ കരീം ചേലേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഷുക്കൂർ കേസിൽ ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്ന അഭിഭാഷകൻ ടിപി ഹരീന്ദ്രന്റെ വെളിപ്പെടുത്തലിൽ യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയുകയാണ്. പി ജയരാജനെ രക്ഷിക്കാൻ താൻ ഇടപെട്ടെന്ന അഭിഭാഷകന്റെ ആരോപണത്തിന് പിന്നിൽ വൻ ഗൂഡാലോചനയുണ്ടെന്നും അവരെ വെറുതെ വിടില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫ് ഐറ്റെടുക്കേണ്ട പ്രശ്നമാണിതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി കെ സുധാകരന്റെ ആദ്യ പ്രസ്താവന വേദനിപ്പിച്ചെന്നും തുറന്നടിച്ചു.
'മുസ്ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കം, 'സുധാകര കുബുദ്ധി' കാണാതെ പോകരുത്' : കെ ടി ജലീൽ
കുഞ്ഞാലിക്കുട്ടിയുടെ ഒത്തുകളി രാഷ്ട്രീയം കണ്ടുമടുത്തിട്ടാണ് വെളിപ്പെടുത്തൽ നടത്തിയതെന്ന് ടിപി ഹരീന്ദ്രൻ തിരിച്ചടിച്ചപ്പോൾ കേസിനെക്കുറിച്ച് താനാരോടും സംസാരിച്ചിട്ടില്ലെന്നാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. എന്നാൽ അദ്ദേഹത്തിന്‍റെ പരിമിതി മൂലമാണ് അങ്ങനെ പറയേണ്ടി വന്നതെന്നായിരുന്നു ഹരീന്ദ്രന്റെ മറുപടി.