
കോഴിക്കോട്: റോഡ് നിർമ്മാണത്തിൽ തിരുവമ്പാടി എംഎല്‍എ ജോർജ് എം തോമസ് അഴിമതി നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വിജിലൻസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. 22 കിലോമീറ്റര്‍ റോഡിന് ഓവുചാലുകള്‍ നിര്‍മ്മിക്കാതെ എംഎല്‍എയും കരാറുകരാനും ചേർന്ന് 13 കോടി തട്ടിയെന്നാണ് ആരോപണം. എന്നാല്‍ അഴിമതി തെളിയിക്കാന്‍ യൂത്ത് കോൺഗ്രസ് നേതാക്കളെ എംഎല്‍എ വെല്ലുവിളിച്ചു.
86 കോടി രൂപ മുടക്കി നടത്തുന്ന അഗസ്ത്യാമുഴി മുതല്‍ കൈതപ്പോയില്‍ വരെയുള്ള 22 കിലോമീറ്റര്‍ റോഡ് നവീകരണത്തില്‍ അഴിമതിയുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പത്തുമീറ്റർ വീതിയിൽ റോഡ് നിര്‍മ്മിക്കുമ്പോള്‍ കോണ്‍ക്രീറ്റ് ചെയ്ത കേബിള്‍ ഓവുചാലുകള്‍ ഉണ്ടാകണമെന്നാണ് നിബന്ധന. ഇത് ഇവിടെ പാലിച്ചില്ല. ഇതിനുവേണ്ടി മാറ്റിവെച്ച 13 കോടി രൂപ കരാറുകാരനും എംഎല്‍എയും ചേർന്ന് തട്ടിയെടുത്തുവെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാൽ, പൂർത്തിയായ പണികള്‍ക്ക് മാത്രമേ പണം അനുവദിച്ചിട്ടുള്ളുവെന്നാണ് ജോർജ് എം തോമസിന്‍റെ പ്രതികരണം. അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കാനുള്ള യൂത്ത് കോൺഗ്രസ് നീക്കത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam