ത്രികോണ മത്സരം ശക്തം, രഹസ്യധാരണ ആരോപണങ്ങളുമായി മുന്നണികൾ, തലസ്ഥാനം ആരെ തുണയ്ക്കും!

By Web TeamFirst Published Dec 6, 2020, 12:46 PM IST
Highlights

മൂന്ന് മുന്നണികളും ഒരു പോലെ ജന പിന്തുണയും വിജയപ്രതീക്ഷയും അവകാശപ്പെടുന്ന തിരുവനനന്തപുരത്ത് പ്രചാരണം അവസാനഘട്ടത്തിൽ ചൂട് പിടിച്ചിരിക്കുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനിലാണ്. മൂന്ന് മുന്നണികളും ഒരു പോലെ ജന പിന്തുണയും വിജയപ്രതീക്ഷയും അവകാശപ്പെടുന്ന തിരുവനനന്തപുരത്ത് പ്രചാരണം അവസാനഘട്ടത്തിൽ ചൂട് പിടിച്ചിരിക്കുന്നു.  പരസ്പരം രഹസ്യധാരണയെന്ന ആരോപണങ്ങളാണ് ഇത്തവണയും അവസാന ഘട്ടത്തിൽ  മുന്നണികൾ ഉയർത്തുന്നത്. 

പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം, യുഡിഎഫും-ബിജെപിയും സയാമീസ് ഇരട്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി ആദ്യമെത്തിയത് മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും നഗരസഭയിൽ ബിജെപിക്ക് സീറ്റുകൾ കുറയുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതോടെ കടകംപള്ളിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍ എംഎല്‍എയും രംഗത്തെത്തി. തിരുവനന്തപുരത്ത് പരാജയം മുന്നിൽ കണ്ടാണ് കോണ്‍ഗ്രസ്- ബിജെപി ബന്ധം ആരോപിച്ച് സിപിഎം രംഗത്ത് വന്നതെന്നും ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താനുള്ള നിലപാടുകളാണ് കോൺഗ്രസ് തിരുവനന്തപുരത്തും  സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. വര്‍ഗീയതക്കെതിരെ എന്നും നിലപാടെടുത്തിട്ടുള്ളത് യുഡിഎഫാണ്. എല്‍ഡിഎഫിന്‍റെ ഭരണ പരാജയം ജനം വിലയിരുത്തുമെന്നും ശിവകുമാര്‍ കൂട്ടിച്ചേർത്തു. 

എന്നാൽ തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ്-യുഡിഎഫ് രഹസ്യധാരണ മറച്ചുവക്കാനാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് തിരുവനന്തപുരത്ത് അവസാനഘട്ട പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പ്രതികരണം. എൽഡിഎഫിനെയും യുഡിഎഫിനെയും ജനം കയ്യൊഴിയുമെന്നും ബിജെപിക്ക് നഗരസഭ ഭരണം ഉറപ്പെന്നും കുമ്മനം വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും  ഒരേ തൂവൽപക്ഷികളാണ്. എൻഡിഎയ്ക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ജില്ലയിൽ പര്യടനം നടത്തുമ്പോൾ അത് മനസിലാകുന്നുണ്ടെന്നും കുമ്മനം കൂട്ടിച്ചേർത്തു. 

ഏതായാലും അവസാന ഘട്ടത്തിലെത്തുമ്പോൾ മുന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. ഭരണത്തുടർച്ച നേടാൻ എൽഡിഎഫിന് സാധിക്കുമോ, യുഡിഎഫ് മുന്നേറുമോ, കഴിഞ്ഞ തവണ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ബിജെപി അതാവർത്തിക്കുമോയെന്നുമാണ് തിരുവനന്തപുരത്ത്കാരും രാഷ്ട്രീയ കേരളവും ഉറ്റു നോക്കുന്നത്. 
 

click me!