തൊണ്ടിമുതൽ മോഷ്ടിച്ച കേസ്; പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാതെ പൊലീസ്, ഒളിച്ച് കളിച്ച് ആഭ്യന്തരവകുപ്പ്

Published : Jun 15, 2022, 11:38 AM ISTUpdated : Jun 15, 2022, 12:03 PM IST
തൊണ്ടിമുതൽ മോഷ്ടിച്ച കേസ്; പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാതെ പൊലീസ്, ഒളിച്ച് കളിച്ച് ആഭ്യന്തരവകുപ്പ്

Synopsis

അന്വേഷണ അട്ടിമറിക്ക് പിന്നിൽ ഉദ്യോസ്ഥരെ സംരക്ഷിക്കാനെന്നാണ് ആക്ഷേപം. ഒരു മുൻ സീനിയർ സൂപ്രണ്ടാണ് സ്വർണ മോഷണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടും ഇതേവരെ അറസ്റ്റുമുണ്ടായിട്ടില്ല.

തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിറക്കാതെ ആഭ്യന്തര വകുപ്പിന്‍റെ ഒളിച്ച് കളി. അന്വേഷണ അട്ടിമറിക്ക് പിന്നിൽ ഉദ്യോസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമാണെന്നാണ് ഉയരുന്ന ആക്ഷേപം. ഒരു മുൻ സീനിയർ സൂപ്രണ്ടാണ് സ്വർണ മോഷണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടും ഇതേവരെ അറസ്റ്റുമുണ്ടായിട്ടില്ല. സ്വപ്ന സുരേഷിനെതിരായ കേസിലും മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലും മണിക്കൂറുകൾക്കുള്ളിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.

ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറ് പവനിലധികം വരുന്ന സ്വർണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കളക്ടറിലേറ്റിൽ നിന്നും തൊണ്ടിമുതലുകള്‍ കാണാതായതിന് കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തത്. കളക്ടേറ്റിൽ നിന്നും തൊണ്ടിമുതലുകൾ മോഷ്ടിച്ച കേസ് വിജിലൻസിന് കൈമാറാൻ റവന്യൂ വകുപ്പ് ശുപാർശ ചെയ്തു. സീനിയർ സൂപ്രണ്ടാണ് തൊണ്ടിമുതലുകളുടെ കസ്റ്റോഡിയന്‍. സ്വർണം മോഷണം പോയ കാലയളവിൽ 20 ലധികം സീനിയർ സൂപ്രണ്ടുമാരാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഇതിൽ ചിലർ ഇപ്പോള്‍ സ്ഥാനകയറ്റം ലഭിച്ച ഡെപ്യൂട്ടി കളക്ടർമാരാണ്, ചില‍ർ വിരമിച്ചു. പലരും സർവ്വീസ് സംഘടനയിൽ സ്വാധീനമുള്ളവരാണ്. സീനിയർ സൂപ്രണ്ടുമാരായ ചുമതലയേറ്റെടുക്കുമ്പോള്‍ തൊണ്ടിമുതലുകള്‍ തൂക്കി തിട്ടപ്പെടുത്തി രജിസ്റ്ററിൽ രേഖപ്പെടുത്തി വേണം ഓരോ ഉദ്യോഗസ്ഥനും സ്ഥാനമേറ്റെടുക്കേണ്ടത്. പക്ഷെ ഈ മാനദണ്ഡം  ഉദ്യോഗസ്ഥർ പാലിച്ചിട്ടില്ല.

Read More: ആ‍ർഡിഒ കോടതിയിൽ മുക്കുപണ്ടം വെച്ചും തട്ടിപ്പ്, ആകെ  100 പവനിലധികം തൊണ്ടിമുതൽ മോഷ്ടിച്ചു      

Read More: കോടതിയിലെ മോഷ്ടാവ് ഉദ്യോഗസ്ഥന്‍ തന്നെ; ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നത് മുന്‍ സീനിയര്‍ സൂപ്രണ്ട്

വിജിലൻസ് അന്വേഷണം വന്നാൽ സ്വർണം മോഷ്ടിച്ച ഉദ്യോഗസ്ഥർക്ക് മാത്രമല്ല ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചവരുത്തിയവർക്കെതിരെയും കേസെടുക്കാം. പക്ഷെ റവന്യൂ വകുപ്പിന്‍റെ ശുപാർശ ആഭ്യന്തര വകുപ്പ് മടക്കി. ക്രൈംബ്രാഞ്ച് അന്വേഷണമാണ് അഭികാമ്യമെന്നായിരുന്നു ആഭ്യന്തരവകുപ്പിന്‍റെ നിലപാട്. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറാൻ തീരുമാനിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ഇതേവരെ ഉത്തരവിറങ്ങിയിട്ടില്ല. ഇപ്പോഴും പേരൂർക്കട പൊലീസാണ് കേസെന്വേഷിക്കുന്നത്. സ്വർണ കടത്തുവിവാദത്തിന് പിന്നാലെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായപ്പോള്‍ ലോക്കൽ പൊലീസിലെ ഉദ്യോഗസ്ഥരെ അതിനായി നിയോഗിച്ചതോടെ അന്വേഷണവും മന്ദഗതിയിലായി.  തൊണ്ടിമുതലുകള്‍ മോഷ്ടിച്ചുവെന്ന സംശയിക്കുന്ന ഒരു മുൻ സീനിയർ സൂപ്രണ്ടിലേക്ക് അന്വേഷമെത്തിയെങ്കിലും ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുന്നതിനാൽ അറസ്റ്റിലേക്ക് ഇതേവരെ പേരൂർക്കട പൊലീസ് നീങ്ങിയിട്ടില്ല.

ഇനിയും തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്വപ്നക്കെതിരായ ഗൂഢാലോചന കേസിലെയും മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലും കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളതിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഗുരുതരമായ കുറ്റകൃത്യം കളക്ടറേറ്റിൽ നടന്നതായി കണ്ടെത്തിയിട്ടും അന്വേഷണം അട്ടിമറിക്കുന്നത് ആർക്ക് വേണ്ടിയെന്നതാണ് ഉയരുന്ന ചോദ്യം. 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം