
കോഴിക്കോട്: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് തൊട്ടില്‍പ്പാലത്താണ് സംഭവം. കാവിലുംപാറ കാര്യാട്ട് സ്വദേശി സബാബി(43)നെയാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ദേവന്‍ കെ. മേനാന്‍ ശിക്ഷിച്ചത്. മൂന്നര വര്‍ഷം കഠിന തടവിനും 7,500 രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്. അതിജീവിതയെ പ്രതി തന്‍റെ പിക്കപ്പ് വാഹനത്തില്‍ കയറ്റി കൊണ്ടുപോകവേ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. തുടര്‍ന്ന് പല ദിവസങ്ങളിലായി ഫോണിലൂടെയും വീട്ടില്‍ വന്നും ലൈംഗികാതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ പെരുമാറിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
2024 ഏപ്രില്‍ 22ന് വാഹനത്തില്‍ വെച്ച് ശല്യം ചെയ്യുകയും പിന്നീട് ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് തൊട്ടില്‍പാലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസിന്റെ വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തൊട്ടില്‍പാലം സബ് ഇന്‍സ്പെക്ടര്‍മാരായ വിഷ്ണു എം.പി, എ. അന്‍വര്‍ ഷാ, എ.എസ്.ഐ സീമ വി.കെ എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ കോടതിയില്‍ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam