
തിരുവനന്തപുരം: ആറ്റിങ്ങലിൽ പാൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരം. കൊല്ലം കല്ലുവാതുക്കൽ സ്വദേശികളായ അസീം. മനീഷ്. പ്രിൻസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. അപകടത്തിന്‍റെ കാരണം ഇതുവരേയും വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയും എതിർദിശയിൽ വന്ന കല്ലുവാതുക്കൽ സ്വദേശികൾ സഞ്ചരിച്ച ഫോർച്യൂണർ കാറുമാണ് ഇടിച്ചത്. കാറിൽ 8 ഓളം പേർ ഉണ്ടായിരുന്നു. അതിൽ എല്ലാവർക്കും ഗുരുതര പരിക്കുണ്ട്. വിവാഹം കഴിഞ്ഞ വരനെയും വധുവിനെയും വധുവിന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങി പോകുമ്പോഴാണ് അപകടം നടന്നത്.
കാർ പൂർണമായും തകർന്നു. ലോറിയിൽ ഇടിച്ച കാർ റോഡ് വശത്തെ മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞു. ആറ്റിങ്ങൽ ഫയർ ഫോഴ്‌സും ഹൈവേ പൊലീസും ആറ്റിങ്ങൽ പൊലീസും കല്ലമ്പലം പോലീസും സ്ഥലത്തെത്തിയാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam