
മലപ്പുറം: ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തഭൂമിയില്‍ നിന്നും ഇതുവരെ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 36 ആയി. കേന്ദ്ര മന്ത്രി വി മുരളീധരൻ വൈകിട്ട് കവളപ്പാറ സന്ദർശിക്കും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പൻകുന്നിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിൽ 59 പേരാണ് ഉൾപ്പെട്ടത്. മഴ മാറി നിന്നതോടെ പതിവിലും നേരത്തെ ഇന്ന് തെരച്ചിൽ തുടങ്ങി. നാല് ഭാഗമായി തിരിച്ച് 14 മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. പത്തരയോടെ രണ്ട് കുട്ടികളുടെ മൃതദേഹം കിട്ടി. അര മണിക്കൂറിനകം ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തു. ദുരന്തം ഉണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും 23 ഇനിയും മണ്ണിനടിയിലാണ്.
പ്രദേശത്ത് ഉണ്ടായിരുന്ന വീടുകളുടെ മാപ്പ് എന്‍ഡിആര്‍എഫ് തയ്യാറാക്കിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെയാണ് ഇത് നിർമ്മിച്ചത്. ഈ മാപ്പിനെ അടിസ്ഥാനമാക്കിയാണ് തെരച്ചിൽ തുടരുന്നത്. അതിശക്തമായ മണ്ണിടിച്ചില്‍ ദുരന്തം വിതച്ച പുത്തുമലയിലും തെരച്ചിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam