Gold Smuggling : ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത്ത്; തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ പിടിയിൽ

Published : Apr 28, 2022, 08:48 AM ISTUpdated : Apr 28, 2022, 08:57 AM IST
Gold Smuggling : ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത്ത്; തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ പിടിയിൽ

Synopsis

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. മുമ്പും ഇതേ സ്ഥാപനം ദുബായിയില്‍ നിന്നും യന്ത്രം ഇറക്കുമതി ചെയ്തിട്ടുണ്ടോയെന്ന സംശയം കസ്റ്റംസിനുണ്ട്.

കൊച്ചി: ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളിൽ വെച്ച് സ്വർണം കടത്തിയ (Gold Smuggling) സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ജില്ലാ ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനാണ് ഇന്നലെ രാത്രി പിടിയിലായത്. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും. കള്ളക്കടത്തിൽ പങ്കാളിയായ തുരുത്തുമ്മേൽ സിറാജ് എന്നയാളും കസ്റ്റംസിന്‍റെ  പിടിയിലായിട്ടുണ്ട്. ഇയാളുടെ കൊച്ചിയിലെ സ്ഥാപനത്തിന്റെ പേരിലാണ് സ്വർണം എത്തിയത്. സിനിമാ നിർമാതാവായ മറ്റൊരു പ്രതി സിറാജുദ്ദീൻ നിലവിൽ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കസ്റ്റംസ് തുടങ്ങി. അടിയന്തരമായി ഹാജരാകണമെന്ന് ഇയാളുടെ കൊച്ചിയിലെ വീട്ടിലും നോട്ടീസ് നൽകിയിട്ടുണ്ട്.

ദുബായില്‍ നിന്നും ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ നിന്ന് രണ്ടുകിലോ 232 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഈ മാസം 17ന് ദുബായിയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് യന്ത്രമെത്തിയത്. പരിശോധനകള്‍ക്കെല്ലാം ശേഷം തീരുവ അടപ്പിച്ച് യന്ത്രം പുറത്തേക്കുവിട്ടു. ഇതിനിടെ രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ വാഹനം തിരികെ എത്തിച്ച് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് സ്വർണം പിടികൂടിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. മുമ്പും ഇതേ സ്ഥാപനം ദുബായിയില്‍ നിന്നും യന്ത്രം ഇറക്കുമതി ചെയ്തിട്ടുണ്ടോയെന്ന സംശയം കസ്റ്റംസിനുണ്ട്. പ്രതികളെ നേരിട്ട് ചോദ്യം ചെയ്താലേ മുമ്പ് നടത്തിയ കളളക്കടത്ത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്ന് കസ്റ്റംസ് അറിയിച്ചു.

അതേസമയം, തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ സ്വർണക്കടത്ത് ആയുധമാക്കാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.  മുസ്ലീം ലീഗ് നേതാവായ നഗരസഭ വൈസ് ചെയർമാനെതിരെ ഉയർന്ന സ്വർണക്കടത്ത് ആരോപണം കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എ എ ഇബ്രാഹിംകുട്ടിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷ കൗൺസിലർമാർ ഇന്നും പ്രതിഷേധം തുടരും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉറച്ച കോട്ട തിരിച്ചുപിടിക്കാൻ എൽഡിഎഫ് ആഞ്ഞുശ്രമിക്കുന്നതിനിടെയാണ് സ്വർണക്കടത്ത് വിഷയം വീണുകിട്ടിയത്. വൈസ് ചെയർമാനും ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഭരണസമിതിക്കെതിരായ സമരം പ്രതിപക്ഷം കടുപ്പിച്ചു. നേരത്തെയുണ്ടായിരുന്ന അഴിമതി ആരോപണങ്ങളെ സ്വർണക്കടത്ത് കേസുമായി ചേ‍ർത്തുവെച്ചാണ് പ്രചാരണം

അതേസമയം, എ എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. ഇയാളുടെ പൂർവ കാല ഇടതുബന്ധം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നഗരസഭയിലെ രണ്ടാം കക്ഷിയായ ലീഗിന്റെ പ്രധാന നേതാവാണ് എ എ ഇബ്രാഹിംകുട്ടി. ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസ് അന്വേഷണത്തിൽ വൈസ് ചെയർമാന്റെ പങ്ക് വെളിപ്പെട്ടാൽ ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫിനത് ക്ഷീണമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ