യുവ ഡോക്ടർ, സാമൂഹ്യ പ്രവർത്തകൻ: ജോ ജോസഫിന്റെ മികവിൽ ജയപ്രതീക്ഷയോടെ ഇടതുമുന്നണി

Published : May 05, 2022, 05:31 PM ISTUpdated : May 05, 2022, 05:49 PM IST
യുവ ഡോക്ടർ, സാമൂഹ്യ പ്രവർത്തകൻ: ജോ ജോസഫിന്റെ മികവിൽ ജയപ്രതീക്ഷയോടെ ഇടതുമുന്നണി

Synopsis

ഹൃദ്രോഗ വിദഗ്ദ്ധൻ, സാമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഡോ ജോ ജോസഫ്. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാലയിലാണ് ഇദ്ദേഹത്തിന്റെ സ്ഥിരതാമസം

തൃക്കാക്കര: യുഡിഎഫിനും കോൺഗ്രസിനും ശക്തമായ സ്വാധീനമുള്ള തൃക്കാക്കര മണ്ഡലത്തിൽ ഡോ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കി ശക്തമായ മത്സരം കാഴ്ചവെക്കാനാണ് സിപിഎം ശ്രമം. 43 കാരനായ ഡോക്ടറെ സ്ഥാനാർത്ഥിയാക്കുമ്പോൾ യുവത്വമെന്ന പരിഗണനയും വോട്ടർമാർക്കിടയിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. 

ഹൃദ്രോഗ വിദഗ്ദ്ധൻ, സാമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഡോ ജോ ജോസഫ്. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാലയിലാണ് ഇദ്ദേഹത്തിന്റെ സ്ഥിരതാമസം. എറണാകുളം ലിസി ആശുപത്രിയിൽ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ക്ക് ജോ ജോസഫ് നേതൃത്വം നല്‍കിയിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ജോ ജോസഫ് എംബിബിഎസ് ബിരുദം നേടിയത്. കട്ടക്ക് എസ്‌‌സി‌ബി മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് ദില്ലി എയിംസിൽ നിന്ന് ഹൃദ്രോഗ ചികിത്സയിൽ ഡിഎം നേടിയ ശേഷം കേരളത്തിലായിരുന്നു ഡോ ജോ ജോസഫിന്റെ ഔദ്യോഗിക ജീവിതം.

പ്രോഗ്രസീവ് ഡോക്ടേർസ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവർത്തനത്തിന് ഡോ ജോ ജോസഫ് നേതൃത്വം നൽകുന്നുണ്ട്. ഹാർട്ട് ഫൗണ്ടേഷന്റെ ട്രെസ്റ്റിയാണ്. ആരോഗ്യ പ്രശ്നങ്ങളിൽ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ഹൃദയപൂർവം ഡോക്ടർ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. പ്രളയ കാലത്തെ സന്നദ്ധ പ്രവർത്തനത്തിന് പുരസ്കാരം ലഭിച്ചതും ജോ ജോസഫിന്റെ പൊതുജീവിതത്തിന്റെ മേന്മയായി ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നു.

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ കളപ്പുര‌യ്‌‌ക്ക‌ന്‍ കുടുംബാംഗമാണ് ഡോ ജോ ജോസഫ്. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനാണ്. 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജനനം. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റായ ഡോക്‌ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌‌കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാന്‍ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കള്‍.

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ