15കാരന്റെ ആത്മഹത്യ: ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് ഡീലിറ്റ് ചെയ്ത നിലയിൽ; അന്വേഷണമാരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

Published : Feb 01, 2025, 06:43 PM IST
15കാരന്റെ ആത്മഹത്യ: ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് ഡീലിറ്റ് ചെയ്ത നിലയിൽ; അന്വേഷണമാരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

Synopsis

തൃപ്പുണിത്തുറയിൽ ഫ്ലാറ്റിൽ നിന്നും 15 വയസുകാരൻ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. ആലുവ  വിദ്യാഭ്യാസ ജില്ല ഓഫിസർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.

കൊച്ചി: തൃപ്പുണിത്തുറയിൽ ഫ്ലാറ്റിൽ നിന്നും 15 വയസുകാരൻ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. ആലുവ  വിദ്യാഭ്യാസ ജില്ല ഓഫിസർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. അതേ സമയം സ്കൂളിൽ വിദ്യാർത്ഥി മിഹിർ മുഹമ്മദിനെതിരെ റാഗിങ് നടന്നു എന്ന പരാതിയിൽ പൊലീസ് അന്വേഷണത്തിൽ  വെല്ലുവിളികൾ ഏറെയാണ്. ചാറ്റുകൾ അടങ്ങിയ ഇൻസ്റ്റ​ഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതിനാൽ വിവരങ്ങൾ ലഭ്യമാകുന്നില്ല.

മിഹിർ മുഹമ്മദ് പഠിച്ച തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ എത്തിയ ആലുവ വിദ്യാഭ്യാസ ജില്ല ഓഫിസർ വിവരങ്ങൾ ശേഖരിച്ചു. അധ്യാപകരിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.  2 ദിവസത്തിനകം വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട്‌ കൈമാറും. 

അതേ സമയം സ്കൂളിൽ മിഹിർ മുഹമ്മദ് റാഗിങ്ങിന് ഇരയായി എന്ന കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം പ്രതിസന്ധിയിലായി. മിഹിറിന്‍റെ മരണത്തിന് പിന്നാലെ സഹപാഠികൾ നിർമ്മിച്ച ചാറ്റുകൾ അടങ്ങിയ ഇൻസ്റ്റ​ഗ്രാം ഗ്രൂപ്പ് നിലവിൽ ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ്. അതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടില്ല. റാഗ് ചെയ്തുവെന്ന് പറയുന്ന വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും ആരെന്നതിൽ നിലവിൽ പൊലീസിന് സൂചനകളില്ല. സ്കൂളിലെ ശുചിമുറിയിൽ എത്തിച്ച് ഇരുവരും മിഹിറിനെ ഉപദ്രവിച്ചു എന്നും പരാതിയിലുണ്ട്. ആൺകുട്ടിയും പെൺകുട്ടിയും ഒരേ ശുചിമുറിയിൽ പോകുമോ എന്നതിലും സംശയങ്ങളുണ്ട്.
 
വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നതും എളുപ്പമല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. മിഹിറിന്‍റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയുടേയും അച്ഛന്‍റേയും രണ്ടാനച്ഛന്‍റേയും സ്കൂൾ അധികൃതരുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും.  

അതേ സമയം മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ സ്കൂൾ ഗേറ്റ് ചാടി കടന്നു പ്രതിഷേധിച്ചു. കുറ്റാരോപിതരെ സംരക്ഷിക്കുന്ന സ്കൂൾ മാനേജ്‍മെന്റിനു എതിരെ നടപടി വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. മാനേജ്മെന്‍റുമായി എസ്എഫ്ഐ ഭാരവാഹികൾ ചർച്ച നടത്തി. പോലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് മാനേജ്‍മെന്റ് ഉറപ്പു നൽകിയെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം