
തൃശൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സീറ്റുമായി ബന്ധപ്പെട്ട് എൻഡിഎയിൽ പൊട്ടിത്തെറി. കൊടുങ്ങല്ലൂർ സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും ബിഡിജെഎസും ആവശ്യപ്പെട്ടതോടെയാണ് എൻഡിഎയിൽ തർക്കം ഉടലെടുത്തത്. ഇതോടെ സംസ്ഥാന നേതൃത്വം ത്രിശങ്കുവിലായി. കൊടുങ്ങല്ലൂരിൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ബി ഗോപാലകൃഷ്ണനായി ചുവരെഴുത്ത് പ്രചാരണവും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സീറ്റിനായി ഘടകകക്ഷികൾ രംഗത്തെത്തിയത്. അതേസമയം, ഗോപാലകൃഷ്ണനായി തുടങ്ങിയ ചുമരെഴുത്തുകൾ നിർത്തിവെച്ചിരിക്കുകയാണ് പ്രവർത്തകർ. സ്ഥാനാർഥി പ്രഖ്യാപനം നിലവിൽ അനിശ്ചിതത്വത്തിൽ തുടരുകയാണ്.
കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മുപ്പത് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഗാനത്തിന്റെ റിലീസും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം, സി സി മുകുന്ദൻ ബിജെപിയിൽ ചേർന്നേക്കുമെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഉച്ചയ്ക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനിൽ എത്തി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് സൂചന. കോൺഗ്രസ് കൈവിട്ടതോടെ മുകുന്ദൻ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. ഏപ്രിൽ ഒമ്പതിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4ന് വോട്ടെണ്ണൽ നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam