
പത്തനംതിട്ട: തിരുവല്ല പൊടിയാടിയിൽ നിന്ന് കാണാതായ റീനയെയും രണ്ട് പെൺമക്കളെയും കന്യാകുമാരിയിൽ നിന്നും കണ്ടെത്തി. ഓഗസ്റ്റ് 17 മുതലാണ് ഇവരെ കാണാതായത്. തിരോധാനം അന്വേഷണതിനായി പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിരുന്നു. മൂവരുടേയും ചിത്രങ്ങൾ തമിഴ്നാട്ടിൽ ഉൾപ്പെടെ പൊലീസ് പരസ്യപ്പെടുത്തിയിരുന്നു. അങ്ങനെ ലഭിച്ച വിവരത്തെ തുടർന്നാണ് തമിഴ്നാട് സർക്കാരിന്റെ അഭയ കേന്ദ്രത്തിൽ ഇവരുണ്ടെന്ന വിവരം ലഭിച്ചത്. ഇവരുടെ തിരോധാനത്തിന് പിന്നാലെ റീനയുടെ ഭർത്താവ് ജീവനൊടുക്കിയിരുന്നു. 41കാരനായ അനീഷ് മാത്യുവിനെ കവിയൂരിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടേയും മകളുടേയും തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അനീഷിനെ മാനസികമായി പീഡിപ്പിച്ചെന്നും അതാണ് ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഓഗസ്റ്റ് 17നായിരുന്നു റീനയേയും മക്കളായ എട്ട് വയസുകാരി അക്ഷരയേയും 6 വയസുകാരി അൽക്കയേയും കാണാതായത്. നിരണത്തെ വാടകവീട്ടിൽ നിന്നാണ് കാണാതായത്. മൂന്ന് പേരും ബസിലടക്കം യാത്ര ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവ് അനീഷ് മാത്യുവിനെ കവിയൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. റീന തിരോധാന കേസിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പുളിക്കീഴ് പൊലീസ് പല തവണ അനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ആ സമയം മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും കുടുംബം ആരോപിച്ചിരുന്നു.
റീനയുടെയും മക്കളുടെയും തിരോധാന കേസിന് പിന്നിൽ ഒരുപാട് സംശയങ്ങളുണ്ടെന്നും അത് അനീഷിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പൊലീസിന്‍റെ വാദം. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു അനീഷ്. അനീഷും റീനയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കോടതി വരെ എത്തിയ തർക്കം പിന്നീട് ബന്ധുക്കൾ ഇടപെട്ടാണ് പരിഹരിച്ചത്.