
തന്നെ ട്രാപ്പ് ചെയ്തതാണെന്ന് ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യ ഇടനിലക്കാരി ദിവ്യാ നായര്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. ദിവ്യയുമായി വെഞ്ഞാറമൂട് പൊലീസ് പ്രധാന പ്രതികളായ ശശികുമാരന്‍ തമ്പിയുടെയും ശ്യാംലാലിന്‍റെയും വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടയിലായിരുന്നു പ്രതികരണം. ദിവ്യ നായരുമായുള്ള പൊലീസിന്‍റെ തെളിവെടുപ്പ് ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു. അതേ സമയം സമീപകാലത്ത് ടൈറ്റാനിയത്തിൽ നടന്ന മുഴുവൻ നിയമനങ്ങളെ കുറിച്ചുമുള്ള റിപ്പോർട്ട് നൽകാൻ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടൈറ്റാനിയം എംഡിക്ക് നിര്‍ദേശം നല്‍കി.
തെളിവെടുപ്പിനിടെയായിരുന്നു ദിവ്യാനായരുടെ പ്രതികരണം. എന്നാല്‍ ആരാണ് കുടുക്കിയതെന്ന് ദിവ്യ പറയുന്നില്ല. കേസിലെ മറ്റൊരു പ്രതിയായ ശ്യാംലാലിന്‍റെ പേരൂര്‍ക്കടയിലെ വീട്ടിലെത്തിയ പൊലീസിന് ദിവ്യയുമായി അകത്ത് കടക്കാനായില്ല. ശ്യാംലാലിന്‍റെ അഭിഭാഷകയായ ഭാര്യ വീട്ടിലുണ്ടായില്ല. ടൈറ്റാനിയം ഡിജിഎമ്മായിരുന്ന ശശികുമാരന്‍ തമ്പിയുടെ അമ്പലമുക്കിലെ വീട്ടിലും പൊലീസെത്തി. ലീഗല്‍ ഡിജിഎം ആയിരുന്ന ശശികുമാരന്‍ തമ്പിയും ശ്യാംലാലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ്.
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് ഏഷ്യാനെറ്റ്ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഇരുവരും മുങ്ങിയത്. ദിവ്യാനായരെ അല്ലാതെ മറ്റ് പ്രതികളെ പിടിക്കാന‍് പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് ടൈറ്റാനിയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. സമീപകാലത്തെ എല്ലാ നിയമനങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ടൈറ്റാനിയം എംഡിയെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ടൈറ്റാനിയം ചെയര്‍മാനുമായ മുഹമ്മദ് ഹനീഷ് ചുമതലപ്പെടുത്തി. ഇനി മുതല്‍ ടൈറ്റാനിയത്തില്‍ നടക്കുന്ന നിയമനങ്ങളെല്ലാം പബ്ലിക്ക് എന്‍റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് വഴി മാത്രമേ നടത്തൂ എന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. ടൈറ്റാനിയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ചെയര്‍മാന്‍ തീരുമാനം അറിയിച്ചത്. പരാതികളില്‍ തുടക്കത്തിലുണ്ടായ വീഴ്ച ഇപ്പോഴും പൊലീസ് ആവര്‍ത്തിക്കുകയാണോയെന്ന സംശയമാണ് ഇപ്പോള്‍ ബാക്കിയാവുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam