
തിരുവനന്തപുരം: മാൻഡസ് പ്രഭാവത്തിൽ കേരളത്തിലും മഴ ശക്തമായി തുടരുന്നു. ഏറ്റവും ഒടുവിലായി കാലവസ്ഥ കേന്ദ്രം നൽകുന്ന അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഒമ്പത് ജില്ലകളിൽ മഴ ശക്തമായി തുടരുമെന്നാണ് വ്യക്തമാകുന്നത്. ഏഴ് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഇതിനൊപ്പം മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തലസ്ഥാനമടക്കമുള്ള അഞ്ച് ജില്ലകളിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
അതിനിടെ കനത്ത മഴയില്‍ ഇരിങ്ങാലക്കുട കല്ലടയിൽ മതില്‍ ഇടിഞ്ഞ് വീണു. കോട്ട പടി സതീഷിന്റെ മതിലാണ് പൂര്‍ണ്ണമായും തകര്‍ന്ന് വീണത്. കാന നിര്‍മ്മാണത്തിനായി മതിലിനോട് ചേര്‍ന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
അതേസമയം മാൻഡസ് പ്രഭാവത്തിൽ കേരളത്തിൽ ഈ മാസം 13 വരെ മഴക്ക് സാധ്യതയെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തമിഴ്നാട്ടിൽ കര തൊട്ട മാൻഡസ് ചുഴലിക്കാറ്റ് ദുർബലമായി ചക്രവാത ചുഴിയായി ( Cyclonic Circulation ) മാറിയതിന്‍റെ ഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്. ചക്രവാതചുഴി വടക്കൻ കേരള - കർണാടക തീരം വഴി തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ച് ഡിസംബർ 13 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത. കേരളത്തിൽ ഡിസംബർ 11 മുതൽ 13 വരെ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇത് പ്രകാരം ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam