
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് വീണ്ടു വാര്‍ത്തകളില്‍ നിറയുകാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയുമായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്ത് വന്നതാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്ത പ്രധാനപ്പെട്ട വാര്‍ത്തകളിലൊന്ന്. തന്നെ അറിയില്ലെന്ന് പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സ്വപ്ന സുരേഷ് ഇന്ന് ആഞ്ഞടിച്ചു. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നുള്ള സര്‍ക്കാരിന്‍റെ ആവശ്യം ഇന്ന് ചര്‍ച്ചയായി. കൂടാതെ, തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടം കൊയ്തതും ഇന്നത്തെ പ്രധാന വാര്‍ത്തയാണ്. ഇന്ന് ചര്‍ച്ച ചെയ്യപ്പെട്ട 10 പ്രധാന വാര്‍ത്തകള്‍ ഇതാ...
ഇരുട്ടടി; ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി
പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സി എം രവീന്ദ്രനെ അറിയിച്ചെന്ന് ശിവശങ്കർ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയുമായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്ത്. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റുകളും പുറത്ത് വന്നത്.
'എന്നെ അറിയില്ലെന്ന് പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ'; ആഞ്ഞടിച്ച് സ്വപ്ന
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ്. നിയമസഭയിൽ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്ന് സ്വപ്ന സുരേഷ് ചോദിച്ചു. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ
ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരു. അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. 11 സീറ്റുകളിൽ വിജയിച്ച യുഡിഎഫ് ആറ് സീറ്റുകൾ എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തു. 7 സീറ്റുകളാണ് ഇടതുപക്ഷത്തിന് നഷ്ടമായത്. തിരുവല്ല കല്ലൂപ്പാറയിൽ ബിജെപി അട്ടിമറി ജയം നേടിയത്.
എന്തും പറയാനുള്ള അവകാശം ഉണ്ട് എന്ന പ്രസ്താവന അജ്ഞതയും ധിക്കാരവുമാണെന്ന് മാത്യു കുഴൽനാടനെതിരെ സിപിഎം. മൊഴി മാറ്റിപ്പറയുന്ന റിമാൻഡ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി മറുപടി പറയണം എന്ന് പറയുന്നത് സാമന്യ ബോധത്തിന് നിരക്കുന്നതല്ല. ചട്ട പ്രകാരം അനുവദിക്കാൻ കഴിയാത്ത വിഷയം ആയിട്ടും പ്രമേയം സ്പീക്കർ അനുവദിച്ചത് മാന്യതയാണ്. 'സ്പീക്കറുടെത് ഔദാര്യം' ആണെന്നും സ്പീക്കർ കാട്ടിയ ഔദാര്യം ബലഹീനത ആയി കാണരുതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് വീട് നിർമ്മിച്ച് നൽകണമെന്ന അപേക്ഷയുമായി ബിജെപി
വയനാട്ടില്‍ രാഹുൽ ഗാന്ധി എംപിയ്ക്ക് വീട് നിർമ്മിച്ച് നൽകണമെന്ന അപേക്ഷയുമായി ബിജെപി രംഗത്ത്. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയ്ക്ക് വീടും സ്ഥലവും നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം.
മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം
മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായ ധനം അനുവദിച്ചു. എറണാകുളം വടക്കൻ പറവൂർ സ്വദേശി എം.പി. മുരളിയുടെ പേരിലാണ് 35000 രൂപക്ക് ഉത്തരവായത്. മുരളി മരിക്കുന്നതിന് മുമ്പാണ് അപേക്ഷിച്ചതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിനേക്കുറിച്ചന്വേഷിക്കുന്ന വിജിലൻസ് സംഘം ഇതേപ്പറ്റിയും പരിശോധന തുടങ്ങി.
വരാപ്പുഴ പടക്കശാല അപകടം; കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ കേസെടുത്ത് പൊലീസ്
കൊച്ചി വരാപ്പുഴയിലെ സ്ഫോടനത്തിൽ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തു. വരാപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ ജാൻസൻ, ജെൻസൻ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്. അപകടം നടന്ന സ്ഥലത്ത് പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും എതിർ കക്ഷികളാക്കി കേരള ഹൈക്കോടതിയിൽ ഹർജി
ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും അടക്കം എതിർ കക്ഷികളാക്കി ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 20 ആയി വെട്ടിക്കുറച്ചതിനെതിരെയാണ് ഹർജി.