'മുഖ്യമന്ത്രിയും പവർ ബ്രോക്കർമാരും', അഴിക്കുള്ളില്‍ തില്ലങ്കേരിമാര്‍, മലപ്പുറത്തെ കിണര്‍ ദുരന്തം- 10 വാര്‍ത്ത

Published : Feb 28, 2023, 06:20 PM ISTUpdated : Feb 28, 2023, 09:17 PM IST
'മുഖ്യമന്ത്രിയും പവർ ബ്രോക്കർമാരും', അഴിക്കുള്ളില്‍ തില്ലങ്കേരിമാര്‍, മലപ്പുറത്തെ കിണര്‍ ദുരന്തം- 10 വാര്‍ത്ത

Synopsis

മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് തിരിച്ചടി. അറസ്റ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

തിരുവനന്തപുരം: ലൈഫ് മിഷണ്‍ കോഴ കേസ്, ദുരിതാശ്വാസ നിധിയിലെ ഫണ്ട് തട്ടിപ്പ് അടക്കമുള്ള അഴിമതി ആരോപണങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിയമസഭയില്‍ വലിയ പ്രക്ഷോഭമാണ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവാടക്കം രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ പ്രക്ഷോഭം, സിസിസോദിയ കേസ്, സിസ തോമസിനെതിരെ നടപടി, റേഷന്‍ കടകളുടെ സമയത്തിലെ മാറ്റമടക്കം ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകളറിയാം.

1. 'മുഖ്യമന്ത്രിക്ക് ചുറ്റും പവർ ബ്രോക്കർമാർ, പാവപ്പെട്ടവർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും': വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായിക്ക്   ചുറ്റും പവർ ബ്രോക്കർമാരാണെന്ന് സതീശന്‍ ആരോപിച്ചു. പാവപ്പെട്ടവർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ടു ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആകാശ് തില്ലങ്കേരി എന്ന മൂന്നാം കിട കുറ്റവാളിക്ക് മുന്നിൽ സിപിഎം വിറക്കുന്നു. ആര്‍എസ്എസുമായി സിപിഎം സെറ്റിൽമെന്‍റ്  ഉണ്ടാക്കിയെന്നും സതീശന്‍ ആരോപിക്കുന്നു. 

2. സിസ തോമസിനെതിരെ നടപടി; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) വിസി ഡോ. സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടർ തസ്തികയിൽ നിന്ന് സിസ തോമസിനെ മാറ്റി. സിസ തോമസിന് പുതിയ നിയമനം നൽകിയിട്ടില്ല. പിന്നീട് പുതിയ തസ്തിക അനുവദിക്കുമെന്നാണ് അറിയിപ്പ്. സിസ തോമസിന് പകരം നിയമിച്ചത് കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ്. രാജശ്രീയെയാണ്.

3. റേഷന്‍കട സമയത്തില്‍ മാറ്റം: രാവിലെ 8 മുതല്‍ 12 വരെ, വൈകിട്ട് 4 മുതല്‍ 7 വരെ തുറക്കും

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. നാളെ മുതൽ  രാവിലെ എട്ടു മുതൽ 12വരെയും ഉച്ചയ്ക്ക് ശേഷം നാലു മണിമുതൽ ഏഴു മണിവരെയുമായിരിക്കും. ഇ പോസ് സംവിധാനം തകരാറിലായതിനാൽ കഴിഞ്ഞ രണ്ട് മാസമായി 7 ജില്ലകളിൽ  രാവിലെ മുതൽ ഉച്ചവരെയും 7 ജില്ലകളിൽ ഉച്ചക്ക് ശേഷവുമായിരുന്നു പ്രവർത്തനം. എന്നിട്ടും തകരാർ പരിഹരിക്കാനായില്ല. എല്ലാ ജില്ലകളിലും റേഷൻ വിതരണം പഴയസമയക്രമത്തിലേക്ക് മാറ്റി പരീക്ഷണം നടത്താൻ ഉള്ള എൻഐസി നിർദ്ദേശപ്രകാരമാണ് സമയമാറ്റം.

4. മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയക്ക് തിരിച്ചടി; അറസ്റ്റിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് തിരിച്ചടി. അറസ്റ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മനീഷ് സിസോദിയയെ നേരിട്ട് പിന്തുണയ്ക്കാതെ മാറി നില്‍ക്കുന്ന കോൺഗ്രസ് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുകയാണെന്ന് പ്രതികരിച്ചു. മദ്യനയക്കേസിൽ സിബിഐ നടപടികൾ ഭരണഘടന വിരുദ്ധമാണെന്നാണ് മനീഷ് സിസോദിയ ആരോപിച്ചത്. 

5. ഇന്ത്യ തിരയുന്ന കൊടും ഭീകരനടക്കം ഐഎസുകാരെ വധിച്ച് താലിബാൻ

ഇസ്ലാമിക് സ്റ്റേറ്റ് അംഗമായ കൊടുംഭീകരനെ വധിച്ചതായി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. കാബൂളിലെ ഐ എസിന്റെ ഇന്റലിജൻസ് ആൻഡ് ഓപ്പറേഷൻസ് മേധാവി ഖാരി ഫത്തേയെ താലിബാൻ സൈന്യം വധിച്ചതായി അഫ്ഗാൻ സർക്കാർ വക്താവായ സബിനുള്ള മുജാഹിദാണ് അറിയിച്ചത്. കാബൂളിൽ നയതന്ത്ര പ്രതിനിധികളെ അടക്കം ആക്രമിക്കാൻ ഇയാൾ പദ്ധതി തയ്യാറാക്കി വരികയായിരുന്നു.  അടുത്തിടെ കാബൂളിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ ഖാരി ഫത്തേ ആയിരുന്നു എന്നും താലിബാൻ വക്താവ് പറഞ്ഞു.  

6. ആകാശിനും ജിജോയ്ക്കും ജയിലിൽ കൂട്ട് ഗുണ്ടകൾ; ചുറ്റിലും ക്യാമറകൾ, 24 മണിക്കൂറും പാറാവ്

കാപ്പാ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ച ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കും കൂട്ടിനുള്ളത് ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവർ. കണ്ണൂർ സെൻട്രൽ ജയിലിൽ തീവ്ര സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയും ജിജോയെയും പാർപ്പിക്കുന്നത്. ഇവിടമാകെ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. മുഴുവൻ സമയ പാറാവ് അടക്കം കർശന നിയന്ത്രണമാണ് പത്താം ബ്ലോക്കിൽ ഉള്ളത്. സമൂഹത്തിന് ഭീഷണിയാണെന്ന് കാട്ടി ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കണ്ണൂർ റൂറൽ എസ്പി നൽകിയ റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തടങ്കൽ.

7. 'പ്രവര്‍ത്തക സമിതിയിലേക്ക് വരാന്‍ ശശി തരൂരും യോഗ്യന്‍'; ഖർഗെ തീരുമാനിക്കുമെന്ന് താരിഖ് അൻവർ

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വരാൻ എല്ലാ നേതാക്കളെയും പോലെ ശശി തരൂരും യോഗ്യനാണെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ. എന്നാൽ ജാതി സമവാക്യങ്ങളടക്കം പരിഗണിക്കേണ്ടതുണ്ടെന്നും ശശി തരൂരിനെ പരിഗണിക്കണോയെന്ന് മല്ലികാർജുൻ ഖർഗെ തീരുമാനിക്കുമെന്നും താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും പ്ലീനറിയുടെ സന്ദേശം നേതാക്കൾ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാകാൻ ശശി തരൂർ തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.  

8. മലപ്പുറത്ത് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; രണ്ട് തൊഴിലാളി മണ്ണിനടിലായി, ഒരാള്‍ മരിച്ചു

കോട്ടക്കലില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. കിണര്‍ പണിക്കിടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കിണറ്റില്‍ കുടുങ്ങിയ ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. 25 അടിയോളം താഴ്ചയുള്ള  കിണറിൽ ജോലി എടുക്കുന്നതിനിടെ  രാവിലെ ഒമ്പതരയോട് കൂടിയാണ് അപകടം സംഭവിച്ചത്. മലപ്പുറത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

9. സ്വപ്നയും പിണറായിയും ശിവശങ്കറും ക്ലിഫ് ഹൗസിൽ യോഗം ചേർന്നെന്ന് കുഴൽനാടൻ, ക്ഷോഭിച്ച് മുഖ്യമന്ത്രി; സഭയിൽ ബഹളം 

ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപിച്ചു. പിന്നാലെ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക് വാദവുമുണ്ടായി. ഇരുപക്ഷവും സഭയിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് ബഹളം വെച്ചതോടെ സഭ അൽപ്പ സമയത്തേക്ക് പിരിഞ്ഞു. 

10. നയന സൂര്യയുടെ മരണം; ഫോറൻസിക് സർജന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും, ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും

യുവ സംവിധായക നയന സൂര്യന്റെ അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികലയുടെ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. നയനയുടെ കഴുത്തിലുണ്ടായ പരിക്കിൽ വ്യക്തതയുണ്ടാക്കാനാണ് ചോദ്യാവലി തയ്യാറാക്കിയുള്ള മൊഴിയെടുപ്പ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്‍റെ തീരുമാനം. കഴുത്തിനേറ്റ പരിക്കാണ് നയനയുടെ മരണകാരണമെന്നാണ് ഫൊറൻസിക് ഡോക്ടർ ശശികലയുടെ മൊഴി. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന പുതപ്പുകൊണ്ട് സ്വയം മുറുക്കിയാലും ഉണ്ടാകുന്ന പരിക്കുകളുമാകാം എന്നാണ് ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി