
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ 38 സ്ഥലങ്ങളിൽ റോഡിൽ കുഴിമൂലം അപകടം സാധ്യത നിലനിൽക്കുന്നതായി പൊലീസിന്റെ റിപ്പോർട്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ് എച്ച്ഒമാരാണ് സ്റ്റേഷൻ പരിധിയിലെ കുഴികൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് നൽകിയത്. പിഡബ്ല്യൂഡി, പഞ്ചായത്ത്, മുനിസിപ്പാലിറ്റി റോഡുകളിലെ കുഴികൾ ഇതിൽ ഉൾപ്പെടും. പൊലീസ് കണ്ടെത്തിയ സ്ഥലങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തുടർ നടപടികൾക്കായി ജില്ലാ കളക്ടർക്ക് കൈമാറി.
സ്വന്തം സ്റ്റേഷൻ പരിധിയിലെ റോഡുകളിലെ അപകടകരമായ കുഴികൾ എണ്ണി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് കഴിഞ്ഞ ദിവസം എസ്എച്ച്ഓമാർക്ക് നിർദ്ദേശം നൽകിയത്. റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി അടക്കം നിലപാട് കടിപ്പിച്ച സാഹചര്യത്തിലാണ് പൊലീസിന് ഉപയോഗിച്ച് കുഴികളുടെ കണക്കെടുക്കാനുള്ള തീരുമാനമുണ്ടായത്.
രതികക്കും മകൾക്കും വീട് കിട്ടും, പ്രായം പ്രശ്നമല്ല; ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തുണയായി
അതിനിടെ എറണാകുളത്ത് കുഴിയിൽ വീണ് വീട്ടമ്മയുടെ കാലുകൾ ഒടിഞ്ഞ സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 2022 ഏപ്രിൽ 7 ന് രാത്രി ഹൈക്കോടതി ജംഗ്ഷന് സമീപം എബ്രഹാം മാടമാക്കൽ റോഡിലെ കുഴിയിൽ വീണ് പ്രമീള എന്ന വീട്ടമ്മയുടെ രണ്ട് കാലുകൾക്കും പൊട്ടലുണ്ടായ സംഭവത്തിൽ തിരിച്ചറിയാവുന്ന കുറ്റം നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകിയത്.
ഇത് സംബന്ധിച്ച് തുടർ നിയമ നടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ട സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകി. പരാതിയിൽ പറയുന്ന റോഡിലെ പ്രവൃത്തികൾ നടത്തുന്നത് കൊച്ചിൻ സ്മാർട്ട് മിഷനാണെന്നും അവരാണ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
പരാതിയിൽ പറയുന്ന കുഴികൾ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നിർമ്മിച്ചതാണെന്ന് കൊച്ചിൻ സ്മാർട്ട് മിഷൻ അറിയിച്ചു. കുഴികളിൽ ഗ്രേറ്റിംഗ് (ഗ്രിൽ) സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് പ്രമീളക്ക് അപകടം സംഭവിച്ചത്. കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കുന്നത് ഒഴിവാക്കാനാണ് നടപ്പാതകൾ നിർമ്മിച്ചതെന്നും എന്നാൽ നടപ്പാതകളിൽ ലൈസൻസുള്ളവരും ഇല്ലാത്തവരുമായ കച്ചവടക്കാർ അനധികൃതമായി കച്ചവടം നടത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഇത്തരക്കാരെ ഒഴിപ്പിക്കാൻ നടപടിയെടുക്കുന്നുണ്ട്. കച്ചവടക്കാർ നടപ്പാത കൈയേറിയതു കൊണ്ടാവാം അപകടം സംഭവിച്ചയാൾക്ക് റോഡിലൂടെ നടക്കേണ്ടി വന്നതെന്നും റിപ്പോർട്ടിലുണ്ട്.
അപകടം സംഭവിച്ച പത്രവാർത്ത പ്രസിദ്ധീകരിച്ച ശേഷമാണ് കുഴികളിൽ ഗ്രിൽ സ്ഥാപിച്ചതെന്ന് മനസിലാക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കമ്മീഷനെ അറിയിച്ചു. റോഡ് പുനരുദ്ധാരണ പണികൾക്കായി റോഡിൽ നിർമ്മിക്കുന്ന കുഴികൾ അലക്ഷ്യമായും സുരക്ഷിതമില്ലാതെയുമാണ് നിർവഹണ ഏജൻസികൾ നിലനിർത്തുന്നതെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam