ജി സുധാകരന്‍റെ വിമർശനം പരിശോധിക്കും; കൊമ്മാടി പാലം നാട്ടുകാർ തുറന്നുകൊടുത്തത് അറിയില്ലെന്നും മന്ത്രി റിയാസ്

By Web TeamFirst Published Jan 31, 2023, 9:05 PM IST
Highlights

ഡി ടി പി സിയിൽ അഴിമതി എന്ന ആരോപണവും പരിശോധിക്കുമെന്നും റിയാസ് പറഞ്ഞു

ആലപ്പുഴ: ടൂറിസം വകുപ്പിനെ വിമർശിച്ചുകൊണ്ടുള്ള മുൻ മന്ത്രിയും സി പി എം നേതാവുമായ ജി സുധാകരന്‍റെ പ്രസ്താവനയിലടക്കം പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ജി സുധാകരന്‍റെ വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഡി ടി പി സിയിൽ അഴിമതി എന്ന ആരോപണവും പരിശോധിക്കുമെന്നും റിയാസ് പറഞ്ഞു. അതേസമയം ആലപ്പുഴ കൊമ്മാടി പാലം നാട്ടുകാർ തുറന്നു കൊടുത്ത സംഭവം തനിക്കറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കരാറുകാരന് പണം കൊടുക്കാൻ ഇല്ലെന്ന് മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ആലപ്പുഴ എം എൽ എ പി പി ചിത്തരഞ്ജനും അറിയിച്ചു.

ശശി തരൂരിന് വിയന്നയിൽ ഉജ്ജ്വല സ്വീകരണം, സംവാദത്തിൽ വിവിധ ഭാഷകളിൽ മറുപടി, സദസിൽ നിറഞ്ഞ് കയ്യടി

വികസനത്തിലും പരിസ്ഥിതിയിലും സർക്കാരിന് തീവ്രനിലപാടുകളില്ല: മന്ത്രി റിയാസ്

സംസ്ഥാനത്ത് വികസനവും പരിസ്ഥിതിയും യോജിച്ച് പോകണമെന്നും ഇരു വിഷയങ്ങളിലും സർക്കാരിന് തീവ്ര നിലപാടുകൾ ഇല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ചെറുകിട ക്വാറി ആൻഡ് ക്രഷർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു. എല്ലാത്തിനെയും നിരാകരിച്ച് മുന്നോട്ട് പോകാനാകില്ല. ഓരോ മേഖലക്കും അനുയോജ്യമായ നിർമാണ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പ്രകൃതി വിഭവങ്ങളുടെ നീതിയുക്തമായ ഉപഭോഗം ഉറപ്പ് വരുത്തും. ഗുണമേൻമയുള്ള അസംസ്കൃത വസ്തുക്കൾ അനിവാര്യമാണ്. പാരിസ്ഥിതിക സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തെ ഡിസൈൻ ഹബ് ആക്കും. ക്വാറി മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി.

തീരദേശ മേഖലയിലെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി തയാറാക്കുമെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന പൊതു ഇടങ്ങൾ തിരിച്ചു പിടിക്കും. അവ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. ഇതിന്‍റെ രൂപരേഖ തയാറാക്കി കഴിഞ്ഞു. ഓവർ ബ്രിഡ്ജിന് താഴെയുള്ള സ്ഥലങ്ങൾ, ഭക്ഷണ തെരുവ്, കുട്ടികളുടെ പാർക്ക് എന്നിവ ക്രിയാത്മകമായി വിനിയോഗിക്കും. ടൂറിസം സാധ്യതകളെ എല്ലാ നിലയിലും പ്രയോജനപ്പെടുത്തമെന്നും അദ്ദേഹം പറഞ്ഞു. കോടികൾ മുടക്കി നിയമാനുസൃതം നടത്തുന്ന ക്വാറികൾക്ക് സംരക്ഷണം നൽകേണ്ടവർ അത് ചെയ്യുന്നില്ലെന്നും കേരളത്തിന് ലഭിക്കേണ്ട റവന്യൂ വരുമാനം അന്യ സംസ്ഥാനങ്ങൾ കൊണ്ടുപോവുകയാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ചെറുകിട ക്വാറി ആൻഡ് ക്രഷറർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം കെ ബാബു ചൂണ്ടിക്കാട്ടി. കർണാടക ക്വാറി, ക്രഷർ കോർഡിനേഷൻ പ്രസിഡന്‍റ് രവീന്ദ്ര ഷെട്ടി, ട്രേഡ് യൂണിയൻ നേതാക്കളായ പി ആർ മുരളീധരൻ, ജയൻ ചേർത്തല, എം റഹ്മത്തുള്ള, ധനീഷ് നീറിക്കോട്, രാമു പടിക്കൽ, അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്‍റ് വി പൗലോസ് കുട്ടി, എ ബീരാൻ കുട്ടി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.

click me!