
തിരുവനന്തപുരം: വടക്കാഞ്ചേരി ബസ് അപകടം ചർച്ചയാകുന്നതിനിടെ തലസ്ഥാനത്ത് വീണ്ടും ടൂറിസ്റ്റ് ബസ്സ് അപകടം. സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയ ബസ്സാണ് ഗൗരീശപട്ടത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ആര്‍ക്കും പരിക്കില്ല.
തൃശ്ശൂരിലെ കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി എത്തിയ ബസ്സാണ് അപകടത്തിൽപെട്ടത്. ഗൗരീശപട്ടത്ത് വച്ച് ബസ്സ് വലത് വശം ചേർന്ന് വളയ്ക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം. എതിർ ദിശയിൽ വളവ് തിരിഞ്ഞ് വന്ന സ്കൂട്ടറിനെ ബസ്സ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അപകടത്തിൽ തുടയെല്ല് തകർന്ന സ്വകാര്യ മെഡിക്കൽ ലാബിലെ സാംപിൾ കളക്ഷന് ജീവനക്കാരൻ പ്രവീണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം വലിയ ബസ്സ് ആയതിനാൽ വലത് വശം ചേർക്കാതെ വാഹനം തിരിക്കാനാവില്ലെന്നാണ് അപകടത്തിനിടയാക്കിയ ബസിൻ്റെ ഡ്രൈവർ പറയുന്നത്.
ബസ്സിന് വേഗത കുറവായതിനാൽ ഒഴിവായത് വലിയ ദുരന്തമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം സുരക്ഷിതരാണ്. കുട്ടികളെ മറ്റൊരു ബസ്സിലേക്ക് മാറ്റി സംഘം യാത്ര തുടര്‍ന്നു. കുന്നംകുളത്തു നിന്നുള്ള ബസ്സ് തൃശ്ശൂരിലെത്തി വിദ്യാർത്ഥികളുമായി യാത്ര പുറപ്പെട്ടത് ഇന്നലെ വൈകീട്ടാണ്. വിദ്യാർത്ഥികളുമായി രാത്രികാലങ്ങളിൽ വിനോദയാത്രപാടില്ലെന്ന നിർദ്ദേശം കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ വീണ്ടും നൽകിയ നിർദ്ദേശം തെറ്റിച്ചായിരുന്നു യാത്ര.
മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിൽ സ്വകാര്യബസിൽ എയർപിസ്റ്റൾ ചൂണ്ടി കണ്ടക്ടറെ മർദ്ദിച്ച കേസിൽ അഞ്ചുപേരെ പൊലീസ് പിടികൂടി. അച്ഛനും മൂന്ന് മക്കളും, മക്കളുടെ ഒരു സുഹൃത്തുമാണ് മണ്ണഞ്ചേരി പോലീസിന്‍റെ പിടിയിലായത്. അമ്പനാകുളങ്ങര പുതുവൽവെളി വീട്ടിൽ രാജേഷ്(46), മക്കളായ യാദവ് (20), ദേവനാരായണൻ(18), ഇന്ദ്രജിത്ത്(22),ഇവരുടെ സുഹൃത്ത് അനന്ദു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ-മണ്ണഞ്ചേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബട്ടർ ഫ്ലൈ എന്ന ബസിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. കണ്ടക്ടറായ പൊന്നാട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ അബ്ദുൾ റസാഖിനാണ് മർദ്ദനമേറ്റത്. പ്രതികളിൽ ഒരാളായ രാജേഷ് ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam