
വയനാട്: ഈസ്റ്റര്‍, മധ്യവേനലവധി കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങളുമായി പൊലീസ്. അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്കും കര്‍ണാടകയിലെ മൈസൂരുവിലേക്കും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്കും പോകുന്ന യാത്രക്കാരുടെ ബാഹുല്യം കാരണം കനത്ത ഗതാഗത കുരുക്ക് ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് ചുരം റോഡിലെ ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
കൂടുതല്‍ വാഹനങ്ങള്‍ ചുരം വഴിയെത്താനുള്ള സാധ്യത മുന്‍നിര്‍ത്തി ഗതാഗതനിയന്ത്രണങ്ങള്‍ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും. കോഴിക്കോട് റൂറല്‍ എസ്പി ടി. ഫറാഷ് നിയന്ത്രണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഈസ്റ്റര്‍ ദിനത്തിലോ തുടര്‍ന്ന് വരുന്ന അവധി ദിനങ്ങളിലോ ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ അടിയന്തരമായി ഇടപെടുന്നതിന് കൂടുതല്‍ മൊബൈല്‍ സ്‌ക്വാഡുകളെ രംഗത്തിറക്കിയിട്ടുണ്ട്.
ചുരത്തില്‍ തിരക്കേറിയ സമയങ്ങളില്‍ ഭാരവാഹനങ്ങള്‍ക്കുള്ള പ്രവേശനം നിയന്ത്രിക്കും. വാരാന്ത്യങ്ങളിലും അവധിക്കാലത്തും ചുരത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ മനസിലാക്കാതെ ഗതാഗത നിയന്ത്രണങ്ങള്‍ തെറ്റിക്കാന്‍ പുറപ്പെട്ടാല്‍ അത്തരം വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി എടുക്കും. ലൈന്‍ ട്രാഫിക് പാലിക്കാതെ കയറി വരുന്നവരാണ് പത്ത് മിനിറ്റ് കൊണ്ട് തീരേണ്ട ഗതാഗത തടസ്സം അര മണിക്കൂറും ചിലപ്പോള്‍ മണിക്കൂറുകളോളവും ഒക്കെ ആക്കി മാറ്റുന്നത്. വാരാന്ത്യത്തില്‍ വയനാട്ടില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ ആശുപത്രികള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നവര്‍ ഗതാഗതക്കുരുക്കിലകപ്പെടാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് നേരത്തെ യാത്ര പുറപ്പെടണമെന്നും വെള്ളവും ഭക്ഷണവും കരുതണമെന്നും ചുരം സംരക്ഷണ സമിതി അറിയിച്ചു. ആവശ്യത്തിന് ഇന്ധനം വാഹനങ്ങളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി വേണം ചുരം കയറാനും ഇറങ്ങാനും. ഇന്ധനം തീര്‍ന്ന് വാഹനം ചുരം റോഡില്‍ കുടുങ്ങിയാല്‍ പൊലീസ് പിഴയീടാക്കും. യാത്രക്കാര്‍ ചുരം റോഡില്‍ ഗതാഗത നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam