
തിരുവനന്തപുരം: വർക്കലയിൽ മദ്യ ലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടഇ അപകടനില തരണം ചെയ്തു. തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയിൽ പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളി താഴെയിടുക. മദ്യ ലഹരിയിലായിരുന്ന സഹയാത്രികന്‍റെ അതിക്രമത്തിൽ നിന്ന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി തലനാരിഴക്ക് രക്ഷപ്പെടുക. കേട്ടാൽ പേടി തോന്നുന്ന സംഭവങ്ങളാണ് കഴിഞ്ഞ രാത്രി കേരള എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ നടന്നത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക് തര്‍ക്കത്തിന്‍റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി എന്ന സോനയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തലക്കും നട്ടെല്ലിനും പരിക്കുണ്ട്. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
പാലോടുള്ള വീട്ടിൽ ശനിയാഴ്ച ശ്രീക്കുട്ടിയെത്തിയിരുന്നു. ആലുവയിലെ പങ്കാളിയുടെ വീട്ടിൽ നിന്ന് ശ്രീക്കുട്ടിയും സുഹൃത്ത് അർച്ചനയും യാത്ര ചെയ്യുമ്പോഴാണ് സംഭവമുണ്ടായത്. തള്ളിയിട്ടത് ഇതരസംസ്ഥാന തൊഴിലാളിയാകാമെന്ന് ഇന്നലെ പറഞ്ഞ സുരേഷ് കുമാർ പക്ഷെ ഇന്ന് കുറ്റം സമ്മതിച്ചു. വാതിൽക്കൽ നിന്ന് മാറാത്തതിന്‍റെ വൈരാഗ്യത്തിലാണ് പെൺകുട്ടിയെ പിന്നിൽ നിന്നും തള്ളിയിട്ടതെന്നാണ് എഫ്ഐആര്‍. ശ്രീക്കുട്ടിയും സുരേഷും തമ്മിൽ വാക് തർക്കമുണ്ടായെന്നും സൂചനയുണ്ട്. ബഹളം കേട്ട തോടെ കംപാര്‍ട്മെന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ തടഞ്ഞുവച്ച പ്രതിയെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രീമിയം ട്രെയിനിന്‍റെ ജനറൽ കംപാര്‍ട്മെന്റിൽ നടന്ന അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരള എക്സ്പ്രസ്സിന്റെ ഇന്നലത്തെ യാത്രയിൽ ഒരു പൊലീസുകാരൻ പോലും ഉണ്ടായിരുന്നില്ല. ക്രൈം ഡാറ്റാ അനുസരിച്ചാണ് ട്രെയിനുകളിലെ സുരക്ഷാ വിന്യാസമെന്നാണ് പൊലീസ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam