പൊലീസിൽ ശുദ്ധികലശം; വ്യാപക അഴിച്ചു പണിയുമായി സർക്കാർ, 160-ലേറെ എസ്എച്ച്ഒമാരെ സ്ഥലംമാറ്റും

By Web TeamFirst Published Jan 17, 2023, 8:37 PM IST
Highlights

ഗുണ്ടാതലവന്മാരുമായി ബന്ധം, സാമ്പത്തികതർക്കങ്ങൾക്ക് ഇടനില നിൽക്കുക, ഗുണ്ടകളുമായി പാർട്ടികളിൽ പങ്കെടുക്കുക, അവിഹിത ബന്ധങ്ങൾ.സംസ്ഥാനത്തും തലസ്ഥാനത്ത് പ്രത്യേകിച്ചും പൊലീസും ഗുണ്ടകളും തമ്മിലെ ബന്ധമാണ് അക്രമസംഭവങ്ങൾ വ്യാപകമാകാൻ കാരണം.

തിരുവനന്തപുരം: പൊലീസ് - ഗുണ്ടാ ബന്ധം തെളിഞ്ഞതോടെ മുഖം രക്ഷിക്കാൻ കൂടുതൽ വ്യാപക അഴിച്ചു പണിയുമായി സർക്കാർ. സംസ്ഥാന വ്യാപകമായി 160-ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റും. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റും. ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാർക്കെതിരെയും നടപടി വരും.

ഗുണ്ടാതലവന്മാരുമായി ബന്ധം, സാമ്പത്തികതർക്കങ്ങൾക്ക് ഇടനില നിൽക്കുക, ഗുണ്ടകളുമായി പാർട്ടികളിൽ പങ്കെടുക്കുക, അവിഹിത ബന്ധങ്ങൾ.സംസ്ഥാനത്തും തലസ്ഥാനത്ത് പ്രത്യേകിച്ചും പൊലീസും ഗുണ്ടകളും തമ്മിലെ ബന്ധമാണ് അക്രമസംഭവങ്ങൾ വ്യാപകമാകാൻ കാരണം. ഗുണ്ടകളെ അമർച്ച ചെയ്യാൻ എന്ത് ഓപ്പറേഷൻ പ്രഖ്യാപിച്ചാലും വിവരങ്ങൾ തൊട്ടുപിന്നാലെ സേനയിൽ നിന്നു തന്നെ ചോർന്നു കിട്ടുന്നതോടെ ഗുണ്ടകൾക്ക് അഴിഞ്ഞാടാം. ഇന്നലെ സസ്പെൻഡ് ചെയ്ത നാല് സിഐമാർക്കും ഒരു എസ്ഐക്കും ഡിവൈഎസ്പിക്കുമെതിരായ ഇൻ്റലിജൻസ് റിപ്പോർട്ട് നേരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടിയിരുന്നു. പക്ഷെ ഇവരെയൊന്നും തൊടാതെ ക്രമസമാധാനചുമതലയിൽ തന്നെ നിലനിർത്തുകയായിരുന്നു.

ഒടുവിൽ മുഖ്യമന്ത്രി സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരന തന്നെ തലക്കടിച്ച് കിണറ്റിലിട്ടതോടെയാണ് നാണക്കേട് മാറ്റാൻ സർക്കാർ ശുദ്ധികലശത്തിന് തുടക്കമിട്ടത്. മണ്ണ് മാഫിയയും ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിൻ്റെ പേരിലാണ് മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരേയും സ്ഥലംമാറ്റുന്നത്. മംഗലപുരം സ്റ്റേഷൻ പരിധിയിൽ ഗുണ്ടകൾ രണ്ട് തവണ ബോംബെറിഞ്ഞ സംഭവത്തിൽ പൊലീസിനുണ്ടായത് ഗുരുതരവീഴ്ചയാണെന്ന വിമർശനം ഉയർന്നിരുന്നു. 

പൊലീസിന് നേരെ ബോംബെറിഞ്ഞതിന് പിടിയിലായ ഷെമീർ സ്റ്റേഷനകത്ത് വെച്ച് ബ്ലേഡ് കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മുങ്ങിയ ഷെഫീക് പിന്നെ മോഷണം നടത്തി മുഖ്യമന്ത്രി സ്പെഷ്യൽ പിഎസിൻ്റെ സഹോദരനയെും ആക്രമിച്ചു. നാട്ടുകാരാണ് ഒടുവിൽ ഷെഫീഖിനെ പിടികൂടി പൊലീസിനെ ഏല്പിച്ചത്. മംഗലപുരം എസ്എച്ച്ഒ സജേഷിനെ ഇന്നലെരാത്രി തന്നെ സസ്പെൻഡ് ചെയ്തിരുന്നു. തിരുവല്ലത്ത് സസ്പെൻഷനിലായ എസ്ഐ സതിഷ്, സാമ്പത്തിക തർക്കങ്ങൾ ഗുണ്ടകൾക്ക് ചോർത്തി കൊടുക്കാറാണ് പതിവ്. 

പൊലീസിന് കിട്ടുന്ന പരാതിയിൽ അങ്ങിനെ ഗുണ്ടകൾക്ക് ഇടപെടാൻ അവസരമൊരുക്കി. ഷാരോൺ കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ജോൺസണിന് ഗുണ്ടകളുമായി അടുത്തബന്ധമാണുള്ളത്. ജോൺസണിൻ്റെ മകളുടെ പിറന്നാൾ ആഘോഷത്തിന് ഗുണ്ടകൾ പണം പിരിച്ചതും ഇൻ്റലിജൻസ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തിൽ മാറ്റിനിർത്തിയ ജോൺസണിനെതിരെ ഉടൻ നടപടി വരും. തലസഥാനത്തെ പുതിയ സാഹചര്യം പരിഗണിച്ചായിരിക്കും സംസ്ഥാന വ്യാപകമായുള്ള എസ്എച്ച്ഒമാരുടെ മാറ്റത്തിനുള്ള തീരുമാനം. 

click me!